കോട്ടയം: കുഞ്ഞ് വയറുകൾ നിറയ്ക്കാൻ അന്നം വിളമ്പുന്ന സ്‌കൂൾ പാചകത്തൊഴിലാളികളുടെ ജീവിതം രണ്ടാം കൊല്ലവും അടുപ്പെരിയാതായതോടെ കത്തിയെരിയുന്നു. ഈ വർഷമെങ്കിലും സ്‌കൂൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ പിടിച്ചുനിന്നിരുന്നതെങ്കിൽ രണ്ടാംതരംഗം ആ പ്രതീക്ഷയ്ക്കും മങ്ങലേൽപ്പിച്ചു. മൂന്നാംതരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്നതോടെ സ്‌കൂളുകളിലേക്ക് ഇനി എന്നു മടങ്ങാനാവുമെന്ന് ഇവർക്ക് തീർച്ചയില്ല. 2020 മാർച്ചിൽ ലോക്ക് ഡൗൺ തുടങ്ങുമ്പോൾ പാചകത്തൊഴിലാളികളുടെ ദിവസക്കൂലി 500 കുട്ടികൾ വരെയുള്ള സ്‌കൂളുകളിൽ 450 രൂപയും 500 ന് മുകളിൽ കുട്ടികൾ ഉണ്ടെങ്കിൽ 550 രൂപയും എന്നായിരുന്നു. സ്‌കൂളുകൾ അടഞ്ഞുകിടന്നതോടെ പട്ടിണിയിലായ പാചകത്തൊഴിലാളികൾക്ക് ജൂൺ മുതൽ മാർച്ച് വരെ പ്രതിമാസം 1600 രൂപ സർക്കാർ അനുവദിച്ചിരുന്നു. അവധിക്കാലത്തിന് ശേഷം പ്രതിമാസം ലഭിച്ചിരുന്ന 1600 രൂപയും നിലച്ചു. 2000 രൂപ വീതമുള്ള വേനലവധി വേതനം ഇക്കുറി ലഭിച്ചുമില്ല.
തൊഴിലാളികൾ സാധാരണക്കാർ
99 ശതമാനം തൊഴിലാളികളും സമൂഹത്തിന്റെ തഴേത്തട്ടിൽനിന്നുള്ള സ്ത്രീകളാണ്. 30 വർഷത്തിലധികമായി ഇതേ ജോലിയിൽ തുടരുന്നവരുമുണ്ട്. ഉച്ചക്കഞ്ഞിയുടെ സമയമാവുമ്പോൾ വീട്ടിലെ അടുപ്പ് പുകഞ്ഞില്ലെങ്കിലും സ്‌കൂൾ കുട്ടികളെ ഓർക്കാതിരിക്കുന്നതെങ്ങനെയെന്ന് ഇവർ ചോദിക്കുന്നു.
ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ 15 വർഷമായി പാചകത്തൊഴിലാളിയായ എനിക്ക് കൊവിഡ് കാലത്ത് ജോലിയില്ലാതായി. 1600 രൂപ മാസം ലഭിച്ചിരുന്നത് കിട്ടാതായി. ചികിത്സയ്ക്കും മരുന്നു വാങ്ങാനുമൊക്കെ ഇതായിരുന്നു ആശ്രയം
ജാനകിയമ്മ, കറുകച്ചാൽ
ഒരോ ദിവസവും തുച്ഛമായി ലഭിക്കുന്ന വരുമാനമായിരുന്നു ആശ്രയം. സ്‌കൂൾ അടച്ചതോടെ അതും നിലച്ചു. ഒരു ആനുകൂല്യവും ഞങ്ങളെപ്പോലുള്ള തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. വായ്പകൾ പോലും തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്
ലിസിക്കുട്ടി എഹ്രഹാം, കാഞ്ഞിരപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |