മുംബയ്: സ്റ്റെർലിംഗ് ബയോടെക് കേസിൽ നടന്മാരായ ഡിനോ മോറിയ, സഞ്ജയ് ഖാൻ, ഡി.ജെ അഖിൽ, അന്തരിച്ച കോൺഗ്രസ് നേതാവ് അഹമദ് പട്ടേലിന്റെ മരുമകൻ ഇർഫാൻ സിദ്ധിഖി എന്നിവരുടെ എട്ട് കോടിയിലധികം രൂപ മൂല്യം വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സഹോദരന്മാരായ ചേതൻ സന്ദേശര , നിതിൻ സന്ദേശര എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്റ്റെർലിംഗ് ബയോടെക് കമ്പനിയ്ക്കെതിരെ 2017ൽ സി.ബി.ഐ കേസെടുത്തിരുന്നു. ചേതനും നിതിനും 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ടിരുന്നു. ഇവരുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം ഇ.ഡി പട്ടേലിന്റെ വസതിയിൽ പരിശോധന നടത്തിയിരുന്നു.
അഖിലിന് നിതിൻ 12.54 കോടി രൂപയും ഇർഫാന് 3.51 കോടി രൂപയും ഡിനോ മോറിയക്ക് 1.4കോടി രൂപയും നൽകിയെന്ന് ഇ.ഡി പറഞ്ഞു. ഈ ഇടപാടുകൾ കുറ്റകരമായതിനാലാണ് ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്.
ചേതനും നിതിനും നൈജീരിയയിൽ ഉണ്ടെന്നാണ് വിവരം. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |