സിൽക്ക് സ്മിതയെന്ന വിജയമാലയെ കണ്ടെത്തിയ
കഥ ആന്റണി ഈസ്റ്റ്മാൻ പങ്കുവെച്ചപ്പോൾ.സ്മിത തന്നോട് എന്നും നന്ദി കാത്തു സൂക്ഷിച്ചുവെന്നും ആന്റണി പറഞ്ഞിരുന്നു
സിനിമയിൽ സ്മിതയെ അവതരിപ്പിച്ചത് സംവിധായകനും ഛായാഗ്രാഹകനുമായ ആന്റണി ഈസ്റ്റ്മാനായിരുന്നു.
" അഭിനയിക്കാൻ താത്പര്യമുള്ള ഒരു പൊണ്ണ് അന്തപ്പക്കത്തിലിരിക്ക് സാർ..."
ഇണയെത്തേടി എന്ന തന്റെ ആദ്യ ചിത്രത്തിന് അനുയോജ്യയായ നടിയെത്തേടി മദ്രാസിൽ കറങ്ങി ആരെയും കിട്ടാതെ മടങ്ങാനൊരുങ്ങവെ ആന്റണി ഈസ്റ്റ് മാനോട് ലോഡ്ജിലെ ജീവനക്കാരൻ പറഞ്ഞു. സമീപത്തായതിനാൽ അതും കൂടി നോക്കിയിട്ട് പോകാമെന്ന് ഒപ്പം ഉണ്ടായിരുന്ന പരസ്യചിത്രകാരനായ കിത്തോയോട് ആന്റണി ഈസ്റ്റ്മാൻ സൂചിപ്പിച്ചു. ചെറിയൊരു കെട്ടിടത്തിന്റെ മുകളിലത്തെ നില . പടികയറി ചെല്ലുമ്പോൾ ഒരു പെൺകുട്ടി ആകെയുള്ള കസേരയിൽ ഇരിക്കുകയാണ്. പിന്നീട് അവിടെ ഒരു സ്റ്റൂൾ മാത്രമേയുള്ളൂ. വീട്ടിലെത്തിയ പുരുഷൻമാരോട് ആ കുട്ടി ചോദിച്ചു.
" എന്നാ വേണം."
സിനിമയിൽ അഭിനയിക്കാൻ താത്പര്യമുള്ള ഒരു പെൺകുട്ടി ,ഇവിടെയുള്ളതാരാണെന്ന് ആന്റണി ചോദിച്ചു.
" അത് നാൻ താൻ " എന്ന് കസേരയിൽ ഇരുന്നുകൊണ്ട് തന്നെ അവൾ പറഞ്ഞു. അപ്പോഴേക്കും അവളുടെ അമ്മയെന്നു പരിചയപ്പെടുത്തിയ സ്ത്രീ വന്നു. വിവരമറിഞ്ഞ ആ അമ്മ മകളെ കസേരയിൽ നിന്ന് എഴുന്നേൽപ്പിച്ചു. മേക്കപ്പൊന്നുമില്ലാതെ മുഖം കഴുകി വരാൻ ആന്റണി ആവശ്യപ്പെട്ടു. പറഞ്ഞതനുസരിച്ച് അവൾ വന്നു. ആന്റണി കുറെ സ്റ്റില്ലുകൾ എടുത്തു. പേര് ചോദിച്ചു. വിജയമാലയെന്നു മറുപടി നൽകി. ചിലർ വിജയലക്ഷ്മി എന്നും വിളിച്ചിരുന്നു. സെലക്ട് ചെയ്താൽ പേര് മാറ്റേണ്ടി വരുമെന്ന് പറഞ്ഞാണ് ആന്റണിയും സുഹൃത്തും മടങ്ങിയത്. സ്റ്റിൽ മദ്രാസിൽ വെച്ചുതന്നെ ഡെവലപ്പ് ചെയ്തു. ഇഷ്ടമായി. അടുത്ത ദിവസം പോയി കരാർ ഉറപ്പിച്ചു. അന്ന് സ്മിതാ പാട്ടീൽ തിളങ്ങി വരുന്ന കാലമായിരുന്നു. വിജയമാലയെന്ന വിജയലക്ഷ്മിയെ സ്മിതയെന്ന പേര് വിളിച്ച് ആന്റണി ഈസ്റ്റ്മാൻ പുതിയൊരാളാക്കി. ഇണയെത്തേടിയാണ് ആദ്യം ഷൂട്ട് ചെയ്തതെങ്കിലും അത് റിലീസായത് ഒന്നരവർഷം കഴിഞ്ഞായിരുന്നു. അപ്പോഴേക്കും വിനു ചക്രവർത്തി നിർമ്മിച്ച് കെ.വിജയൻ സംവിധാനം ചെയ്ത വണ്ടിക്കാരി എന്ന തമിഴ് ചിത്രം പുറത്തുവന്നു. സ്മിതയുടെ പേരിന്റെ ഭാഗമായി അതിലെ കഥാപാത്രമായ സിൽക്ക് മാറി.
"ബാലു മഹേന്ദ്രയുടെ മൂന്നാം പിറൈയിൽ കമലഹാസനൊപ്പം അഭിനയിച്ചതോടെ ഒരു സെക്സി ഇമേജിലേക്ക് സ്മിത വീണു. പിന്നീട് ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ലഭിച്ചെങ്കിലും ദക്ഷിണേന്ത്യയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന ഐറ്റം ഡാൻസർ വേഷങ്ങളിലേക്ക് അവർ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു. അവർ ഒരു പാവം സ്ത്രീയായിരുന്നു."- ആന്റണി ഈസ്റ്റ്മാൻ പറഞ്ഞു. ആദ്യമായി അവതരിപ്പിച്ചതിന്റെ നന്ദി സ്മിത തന്നോട് എന്നും കാത്തു സൂക്ഷിച്ചുവെന്നും ആന്റണി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |