പാലാ : മുഖത്ത് ശക്തമായ ഇടി കിട്ടിയതുപോലെ തോന്നി. തല കറങ്ങി പുറകോട്ട് മറിഞ്ഞ ഞാൻ കമ്പിയിൽ താങ്ങി നിന്നു. മുഖത്ത് നിന്ന് ചീറ്റിയ ചോര ഷർട്ടിലാകെ തെറിച്ചു, ജീവൻ തിരികെ കിട്ടിയതു തന്നെ ഭാഗ്യം.' മലപ്പുറം കോട്ടയ്ക്കലിനടുത്ത് പുത്തനത്താണിയിൽവച്ച് മദ്യപനായ യാത്രക്കാരന്റെ ആക്രമണത്തിനിരയായ കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിലെ കണ്ടക്ടർ സന്തോഷിന് ഇതുവരെ ഭീതി വിട്ടുമാറിയിട്ടില്ല.
സന്തോഷ് പറയുന്നത് ഇങ്ങനെ : കുടിയാന്മലയിൽ നിന്ന് വൈകിട്ട് 5.30ന് പാലായ്ക്ക് തിരിച്ച ബസിലായിരുന്നു എന്റെ ഡ്യൂട്ടി. വെള്ളിയാഴ്ച രാത്രി 10.10 ന് ബസ് കോഴിക്കോട് സ്റ്റാൻഡിൽ നിന്നെടുത്തു. കോട്ടയ്ക്കലിനുത്ത് പുത്തനത്താണിയിൽ റോഡിനു നടുവിലേക്കിറങ്ങി ഒരാൾ കൈ കാണിക്കുന്നതു കണ്ട് ഡ്രൈവർ ജോബി ബസ് നിറുത്തി. അയാൾ ബസിനുള്ളിൽ കയറിയപ്പോഴേ മദ്യത്തിന്റെ രൂക്ഷഗന്ധം. എവിടേക്കാണെന്ന് ചോദിച്ചപ്പോൾ താൻ ടിക്കറ്റ് എടുക്കുന്നില്ലെന്നും കുറച്ച് അപ്പുറത്ത് ഇറങ്ങിക്കൊള്ളാമെന്നും മറുപടി. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാനാവില്ലെന്ന് അറിയിച്ചപ്പോൾ താൻ മദ്യപിച്ചിട്ടുണ്ടെന്നും അതുവഴി സർക്കാരിന് ടാക്‌സ് കൊടുത്തിട്ടുണ്ടെന്നുമായിരുന്നു 35 വയസ്സ് തോന്നിക്കുന്ന ഇയാളുടെ വാദം. ടിക്കറ്റില്ലാതെ യാത്ര പറ്റില്ലെന്ന് പറഞ്ഞ് ബെല്ലടിച്ച് ബസ് നിറുത്തി. കൈയ്ക്ക് പിടിച്ച് ഇറക്കിവിട്ടു. റോഡിലിറങ്ങിയ അയാൾ കുനിഞ്ഞ് എന്തോ എടുക്കുന്നതു കണ്ടു. ഞൊടിയിടയിൽ ബസിന്റെ പുറകിലെ ചില്ല് തകർത്ത് പാഞ്ഞു വന്ന കല്ല് എന്റെ മുഖത്തടിക്കുകയായിരുന്നു. ഉടൻ ബസ് നിറുത്തി ഡ്രൈവർ ജോബിയും മറ്റു യാത്രക്കാരും ചേർന്ന് അക്രമിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും അവിടെയുള്ള കടകൾക്ക് പിന്നിലേക്ക് അയാൾ ഓടിയൊളിച്ചെന്നും സന്തോഷ് പറഞ്ഞു. ബോധം മറഞ്ഞു തുടങ്ങിയ സന്തോഷിനെ ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. വായയ്ക്കുള്ളിലും ചുണ്ടിനുമേലുമായി 24 തുന്നലുണ്ട്. ഒരു പല്ലൊടിഞ്ഞു. 20 വർഷത്തെ സർവീസിനിടയിൽ ആദ്യ അനുഭവമാണിത്. മദ്യപിച്ച നിലയിൽ അല്ലായിരുന്നെങ്കിൽ കൈയിൽ നിന്ന് പൈസയെടുത്ത് ഞാൻ ടിക്കറ്റ് കൊടുക്കുമായിരുന്നു സന്തോഷ് വിങ്ങലോടെ പറഞ്ഞു. ഇന്നലെ അർദ്ധരാത്രിയോടെ സന്തോഷിനെ ആറുമാനൂരിലെ വീട്ടിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |