ന്യൂഡൽഹി: പ്രവേശന മേൽനോട്ട സമിതിയുടെ അനുമതി ഇല്ലാതെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചതിന് കാഞ്ഞങ്ങാട് പി.എൻ.പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളേജിന് സുപ്രീം കോടതി പത്ത് ലക്ഷം രൂപ പിഴ വിധിച്ചു. ഇത്തരം നടപടി ആവർത്തിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് തുടർന്നും പഠിക്കാൻ ജസ്റ്റിസുമാരായ എൽ. നാഗേശ്വർ റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അനുമതി നൽകി.
2018-19 അദ്ധ്യയന വർഷം പ്രവേശന മേൽനോട്ട സമിതിയുടെ അനുമതി ഇല്ലാതെ ആറ് വിദ്യാർത്ഥികളെ പ്രവേശിച്ചിപ്പിച്ചതിനാണ് സുപ്രീംകോടതി പിഴയിട്ടത്. പ്രവേശനം ഓൺലൈൻ നടപടികളിലൂടെ ആയിരിക്കണമെന്ന മേൽനോട്ട സമിതിയുടെ നിർദേശമാണ് കോളേജ് ലംഘിച്ചത്. ഹൈക്കോടതി ഈ വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കിയെങ്കിലും കോളേജ് അധികൃതർ വിദ്യാർത്ഥികളെ പഠിക്കാൻ അനുവദിച്ചിരുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആരോപിച്ചു.
പ്രവേശനത്തിൽ ക്രമവിരുദ്ധമായൊന്നും നടന്നിട്ടില്ലെന്ന് വിദ്യാർത്ഥികൾക്കുവേണ്ടി ഹാജരായ ശ്യാം ദിവാനും സുൽഫിക്കർ അലിയും വാദിച്ചു. ഒഴിവുള്ള ഒൻപത് സീറ്റുകളിൽ ആറ് അപേക്ഷകർ മാത്രമാണ് ഉണ്ടായിരുന്നത്. തങ്ങൾക്ക് പ്രവേശനം ലഭിച്ചതുകൊണ്ട് ആരുടെയും അവസരം നഷ്ടപ്പെട്ടില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.സംസ്ഥാന സർക്കാറിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ ജി. പ്രകാശ്, കോളേജിന് വേണ്ടി സയ്യദ് മർസൂഖ് ബാഫക്കി തങ്ങൾ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |