ജനീവ: കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും വളരെ അപകടകരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും ലോകാരോഗ്യ സംഘടന ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗബ്രിയേസിസ്. ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡിന്റെ ഡെൽറ്റ വകഭേദം 98 രാജ്യങ്ങളിൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്നും വളരെ വേഗം പടർന്നു പിടിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
തുടർച്ചയായ നിരീക്ഷണം, പരിശോധന, രോഗബാധിതരെ നേരത്തേ കണ്ടെത്തല്‍, ഐസൊലേഷന്‍, എന്നിവയാണ് പ്രധാനമായും പുതിയൊരു തരംഗത്തെ ചെറുക്കാനുള്ള മാര്‍ഗം. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കല്‍, കെട്ടിടങ്ങളുടെ അകത്ത് വായുസഞ്ചാരം ഉറപ്പാക്കല്‍ എന്നിവ രോഗവ്യാപനം തടയുന്നതിൽ പ്രധാന പങ്ക് വഹിക്കും.
ഒരു രാജ്യവും കൊവിഡിൽ നിന്ന് ഇതുവരെ മുക്തി നേടിയെന്ന് പറയാനാവില്ല. എപ്പോൾ വേണമെങ്കിലും ലോകത്തെവിടെയും രോഗം പൊട്ടിപ്പുറപ്പെടാം. വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലാണ് ഡെൽറ്റയുടെ വ്യാപനം കൂടുതലെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള രാജ്യങ്ങളിൽ രോഗികൾ ആശുപത്രികളിൽ നിറഞ്ഞു കവിയുന്നു. അവിടെ നിലവിലെ ആരോഗ്യ സൗകര്യങ്ങൾ പോരാതെ വരികയും മരണ നിരക്ക് ഉയരുകയും ചെയ്യുന്നു.
അതിവേഗം വൈറസിന് ജനിതക വ്യതിയാനം വരുന്നുവെന്നതാണ് നാം അഭിമുഖീകരിക്കുന്ന വെല്ലുവിളിയെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു.
ലോകത്ത് ഇതുവരെ
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി മുപ്പത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 39.79 ലക്ഷം പേർ മരിച്ചു.മൂന്നര ലക്ഷത്തിലധികം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിൽ ഒരു കോടി പതിനഞ്ച് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ കൊവിഡ് മരണം നാല് ലക്ഷം കടന്നു.കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയിൽ ആറ് ലക്ഷത്തിലധികം പേരും, ബ്രസീലിൽ 5.2 ലക്ഷം പേരുമാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.
ഡെൽറ്റയുടെ രോഗലക്ഷണങ്ങൾ വ്യത്യസ്തം
കൊവിഡ് ഡെല്‍റ്റ വകഭേദം ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങള്‍ സാധാരണ കണ്ടുവന്നിരുന്ന കൊവിഡ് ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പഠനം. ആദ്യകാല കൊവിഡ് കേസുകളില്‍ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണമല്ലായിരുന്നെന്നും എന്നാല്‍ ഡെല്‍റ്റ വകഭേദം ബാധിച്ച കൊവിഡ് രോഗികളില്‍ ഇതൊരു പ്രധാന ലക്ഷണമാണെന്നും പഠനം പറയുന്നു. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാല ബ്രിട്ടനിലെ രോഗികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ആദ്യകാല കൊവിഡ് കേസുകളിൽ സാധാരണമായിരുന്ന ഗന്ധം നഷ്ടമാകുന്ന അവസ്ഥ ഡെല്‍റ്റ വകഭേദത്തിന്റെ കാര്യത്തില്‍ കാര്യമായി കണ്ടു വരുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി, സ്ഥിരമായ ചുമ എന്നിവയാണ് ഡെല്‍റ്റ വകഭേദം മൂലമുണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ. ഇതു കൂടാതെ ഡെല്‍റ്റ വകഭേദം ബാധിക്കുന്നവര്‍ക്ക് മറ്റു കൊവിഡ് രോഗികളെ അപേക്ഷിച്ച് ഓക്‌സിജന്‍ കൂടുതൽ ആവശ്യമായി വരുന്നുണ്ടെന്നും, ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നതായും മരണം കൂടുതലാണെന്നും സിങ്കപ്പൂരില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |