ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനത്തറവാട്ടിലെ കൊമ്പൻ വലിയ മാധവൻകുട്ടി ചരിഞ്ഞു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് ചരിഞ്ഞത്. രാത്രിയോടെ എറണാകുളം കോടനാട്ട് വനത്തിൽ സംസ്‌കരിച്ചു. ജൂലായ് ഒന്നിന് ആനക്കോട്ടയിൽ ആരംഭിച്ച സുഖചികിത്സയിൽ വലിയ മാധവൻകുട്ടിയും പങ്കെടുത്തിരുന്നു.
കുറച്ചുദിവസമായി പ്രായാധിക്യത്താലുള്ള തളർച്ച അനുഭവപ്പെട്ടിരുന്നെങ്കിലും തീറ്റയെടുക്കുന്നതിനും നടക്കുന്നതിനും അസ്വസ്ഥകളൊന്നും പ്രകടമാക്കിയിരുന്നില്ല. ദേവസ്വം രേഖപ്രകാരം 59 വയസാണ് കൊമ്പന്റെ പ്രായം. 1974 ഫെബ്രുവരി മൂന്നിന് കുന്നത്തേരി നാരായണൻ നായരാണ് 12 കാരനായിരുന്ന മാധവൻകുട്ടിയെ ശ്രീ ഗുരുവായൂരപ്പന് മുന്നിൽ നടയ്ക്കിരുത്തിയത്. ഇന്നലെ ഉച്ചയോടെ മാധവൻ കുട്ടിയുടെ ഭൗതികശരീരം സംസ്‌കരിക്കുന്നതിനായി എറണാകുളം കോടനാട്ട് വനത്തിലേക്ക് കൊണ്ടുപോയി.
വലിയ മാധവൻകുട്ടിയുടെ വിയോഗത്തോടെ ദേവസ്വം ആനത്തറവാട്ടിൽ ആനകളുടെ എണ്ണം ഇപ്പോൾ 44 ആയി കുറഞ്ഞു. കൊമ്പന്റെ ഭൗതിക ശരീരത്തിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജകുമാരി തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |