തൃശൂർ: 'ഇണയെ തേടി' എന്ന സിനിമയ്ക്കായി ഗ്‌ളാമർ നടിയെ തേടുകയാണ് ആന്റണി ഈസ്റ്റ്മാൻ. കോടമ്പാക്കത്ത് ഒരു കുട്ടിയുണ്ടെന്ന് അറിഞ്ഞു. വീട്ടിൽ ചെന്നപ്പോൾ കൊട്ടക്കസേരയിൽ ഒരു പെൺകുട്ടി ഇരിക്കുന്നു. വേലക്കാരി ആണെന്ന് കരുതി ആന്റണി ചോദിച്ചു - കുട്ടി എവിടെ? നാൻ താൻ, പുടിച്ചിതാ' എന്ന് അവളുടെ മറുചോദ്യം. അവളാണ് പിന്നീട് ദക്ഷിണേന്ത്യൻ സിനിമയെ ഗ്ലാമറിൽ ത്രസിപ്പിച്ച സിൽക്ക്‌സ്‌മിത ആയത്.
അന്ന് അമ്മയായി പരിചയപ്പെടുത്തിയ സ്ത്രീ, അമ്മ അല്ലായിരുന്നുവെന്ന സത്യവും ആന്റണി തിരിച്ചറിഞ്ഞു. ഒരു വയസുള്ളപ്പോൾ സ്മിതയെ വാങ്ങിയതാണെന്നാണ് അവർ സമ്മതിച്ചതായി ആന്റണി പിന്നീട് വെളിപ്പെടുത്തിയിരുന്നു.
അവിചാരിതമായി നിർമ്മാതാവായ ആന്റണിയുടെ ജീവിതത്തിലെ വഴിത്തിരിവ് കലൂർ ഡെന്നിസും ജോൺപോളുമായുളള ബന്ധമായിരുന്നു. സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു. പിന്നീട് ജോൺപോളുമായി 'ഇണയെ തേടി' ഒരുക്കി. ശോഭയായിരുന്നു മനസിൽ. അതിനിടയിൽ ശോഭ മരിച്ചു. സിനിമയിൽ അഭിനയിപ്പിക്കാൻ മക്കളെ കോടമ്പാക്കത്ത് കൊണ്ടുവന്ന് താമസിക്കുന്നവരുണ്ടായിരുന്നു. ആന്റണി ആ വീടുകളിൽ പോയി. എല്ലാവരും പുട്ടിയിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ആന്റണി കാമറ ബാഗിൽ വെച്ച് മടങ്ങി.
സ്മിതയുടെ വീട്ടിലെത്തിയപ്പോൾ, മേക്കപ്പ് ഇല്ലാതെ വെള്ളം കൊണ്ട് മുഖം തുടച്ച് വരാൻ പറഞ്ഞു. അവരുടെ ആദ്യസ്റ്റിൽ ഫോട്ടോ പകർത്തി. സ്‌മിത പാട്ടിൽ തിളങ്ങി നിൽക്കുന്ന കാലമായതിനാൽ സ്‌മിത എന്ന് പേരിട്ടു. സിനിമാ മാസികകളിൽ പുതുമുഖത്തെ പരിചയപ്പെടുത്തി. ഇതിനിടെ, വിനുചക്രവർത്തിയുടെ 'വണ്ടിചക്രം' എന്ന സിനിമയിൽ അഭിനയിച്ചതോടെ സിൽക്ക് സ്മിതയായി. കമലഹാസൻ നായകനായ ' മൂന്നാം പിറൈ' സിൽക്കിന്റെ ജീവിതം മാറ്റിമറിച്ചു. തിരക്കും പ്രശസ്‌തിയുമായി. അപ്പോഴും എല്ലാ അഭിമുഖങ്ങളിലും ആന്റണിയോടുള്ള സ്‌നേഹാദരങ്ങൾ അവർ പങ്കിട്ടു.
മിസ്റ്റർ പാണ്ഡ്യൻ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് പിന്നീട് കണ്ടത്. രജനീകാന്തിന്റെ അടുത്തിരുന്ന സ്മിത, ആന്റണിയെ എല്ലാവർക്കും പരിചയപ്പെടുത്തി. വീണ്ടും സ്മിതയുടെ ഡേറ്റ് വാങ്ങാൻ പോയി. പ്രതിഫലം എത്രയാണെങ്കിലും തരാമെന്നും പറഞ്ഞപ്പോൾ, ചില്ലിക്കാശ് വേണ്ടെന്നായിരുന്നു മറുപടി. 1995ൽ ഒടുവിൽ കാണുമ്പോൾ, സ്വന്തമായി വീടും ബാങ്ക് ബാലൻസും വേണമെന്ന് അവരെ ഉപദേശിച്ചു. പക്ഷേ പണമെല്ലാം ഒരാൾ ബിസിനസിൽ ഇറക്കിയിരിക്കുകയാണെന്ന് പറഞ്ഞ് ആ വശ്യമായ കണ്ണുകൾ ഈറനണിഞ്ഞത് ആന്റണിക്ക് പിന്നീടും മറക്കാനായില്ല. ഇപ്പോൾ ഓർമ്മകൾ ബാക്കിയാക്കി ആന്റണിയും മടങ്ങുകയാണ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |