ചാത്തന്നൂർ:കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച അമ്മ രേഷ്‌മയോട് കാമുകനായി ഫേസ്ബുക്കിൽ ചാറ്റ് ചെയ്തിരുന്നത് അടുത്തിടെ ആത്മഹത്യ ചെയ്ത യുവതികളാണെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ.
രേഷ്‌മയുടെ ഭർത്തൃ സഹോദരൻ കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ടുവീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), ഭർത്തൃസഹോദരി രജിതയുടെയും രാധാകൃഷ്ണൻ നായരുടെയും മകൾ ഗ്രീഷ്മ (ശ്രുതി,19) എന്നിവരാണ് അനന്തു എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ രേഷ്മയെ കബിളിപ്പിച്ചതെന്ന് സൈബർ സെല്ലാണ് കണ്ടെത്തിയത്.. ഫേസ്ബുക്ക് കാമുകന്റെ നിർദ്ദേശ പ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ വെളിപ്പെടുത്തൽ. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് ആര്യയും ഗ്രീഷ്മയും ആത്മഹത്യ ചെയ്തത്.
ഗ്രീഷ്‌മയുടെ ഫോൺ പരിശോധിച്ചപ്പോൾ ആത്മഹത്യയ്‌ക്ക് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ പരവൂർ സ്വദേശിയായ അമലുമായി സംസാരിച്ചത് കണ്ടെത്തി. ആര്യയെയും ഗ്രീഷ്മയെയും തെരയുമ്പോൾ ഇത്തിക്കരയാറ്റിന്റെ തീരത്ത് അമൽ എത്തിയിരുന്നു. രണ്ടു ദിവസത്തിനു ശേഷം അമലിന്റെ മൊഴിയെടുത്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. വെള്ളിയാഴ്ച ചോദ്യം ചെയ്‌തപ്പോഴാണ് അമൽ സത്യം വെളിപ്പെടുത്തിയത്.
അനന്തു എന്ന വ്യാജ അക്കൗണ്ടിൽ ഒന്നരവർഷമായി രേഷ്മയെ കബിളിപ്പിക്കുന്നത് ഗ്രീഷ്‌മ അമലിനോട് പറഞ്ഞിരുന്നു. ആര്യയുടെയും രേഷ്‌മയുടെയും ഭർത്താക്കന്മാരുടെ മാതാവായ ഗിരിജയെ ഇന്നലെ അന്വേഷണ സംഘം വിളിപ്പിച്ചു. എല്ലാം മറച്ചുവച്ചിരുന്ന ഗിരിജയും ഇന്നലെ സത്യം വെളിപ്പെടുത്തി. രേഷ്മ അറസ്റ്റിലായതിനു പിന്നാലെ ആര്യ ഇക്കാര്യം ഗിരിജയോട് പറഞ്ഞിരുന്നു.
പ്രണയലഹരിയിൽ ഗർഭം മറച്ചു വച്ചു
ഊഴായ്ക്കോട്ടെ രേഷ്മയുടെ കുടുംബ വീടിനോട് ചേർന്നുള്ള പറമ്പിൽ ജനുവരി 5ന് പുലർച്ചെയാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ശ്വാസകോശത്തിലെ അണുബാധയും കാരണം കുഞ്ഞ് അന്നു രാത്രി തന്നെ മരിച്ചു. ഫേസ്ബുക്ക് കാമുകനുമായുള്ള പ്രണയം തലയ്ക്കു പിടിച്ചതോടെ ഭർത്താവിൽ നിന്ന് ഗർഭം ധരിച്ചത് രേഷ്‌മ കുടുംബാംഗങ്ങളിൽ നിന്ന് മറച്ചു വച്ചു. സംശയം തോന്നാതിരിക്കാൻ കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ നാട്ടുകാർക്കൊപ്പം ചേർന്ന് രേഷ്മ ശപിക്കുകയും ചെയ്തു. ഡി.എൻ.എ പരിശോധനാഫലം വന്നതോടെയാണ് ജൂൺ 22ന് രേഷ്മ അറസ്റ്റിലാവുന്നത്. നേരിൽ കാണാത്ത കാമുകനൊപ്പം പോകാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ വെളിപ്പെടുത്തൽ.
പിടി വീഴുമെന്നായപ്പോൾ ആത്മഹത്യ
രേഷ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചോദ്യം ചെയ്യൽ വഴിമുട്ടി. ഇതിനിടെയാണ് മൊഴിയെടുക്കാൻ രേഷ്മയോടും രഞ്ജിത്തിനോടും ജൂൺ 25ന് സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടത്. അന്ന് രാവിലെ ആര്യയേയും ഗ്രീഷ്മയേയും കാണാതായി. പൊലീസ് അന്വേഷണത്തിൽ ഇരുവരും ഇത്തിക്കര ജംഗ്ഷനിലെത്തിയതായി വിവരം ലഭിച്ചു. അടുത്ത ദിവസമാണ് ഇരുവരുടെയും മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടത്. അന്വേഷണം തങ്ങളിലേക്ക് വരുന്നെന്ന് ഉറപ്പായതോടെ ഇരുവരും ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |