കൊച്ചി: പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽ.എൽ.ബി വിദ്യാർത്ഥികൾക്ക് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിർബന്ധിത ഇന്റേൺഷിപ്പ് ഒഴിവാക്കി ആറാഴ്ചയ്ക്കകം ഉചിതമായ ബദൽ സംവിധാനമൊരുക്കാൻ ഹൈക്കോടതി എം.ജി സർവകലാശാലയ്ക്ക് നിർദ്ദേശം നൽകി. പാഠ്യപദ്ധതിയുടെ ഭാഗമായി 20 ആഴ്‌ചത്തെ ഇന്റേൺഷിപ്പാണ് ഇവർക്കു നിഷ്കർഷിച്ചിട്ടുള്ളത്. കൊവിഡ് സാഹചര്യത്തിൽ സ്ഥാപനങ്ങൾ ഇന്റേൺഷിപ്പിന് അനുമതി നൽകുന്നില്ലെന്നും ഇത് കോഴ്സ് പൂർത്തിയാക്കാൻ തടസമാണെന്നും ചൂണ്ടിക്കാട്ടി പറവൂർ സ്വദേശിനി ജോമോൾ ജോൺ ഉൾപ്പെടെ എറണാകുളം ഗവ. ലാ കോളേജിലെ ഒമ്പത് വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഉത്തരവ്.
വിദ്യാർത്ഥികളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ അഭിഭാഷകനും വ്യക്തമാക്കി. ബാർ കൗൺസിൽ നിർദ്ദേശിച്ച നിയമവിദ്യാഭ്യാസ ചട്ടം അനുസരിച്ചാണ് കോഴ്സ് നടത്തുന്നതെന്നും ഇന്റേൺഷിപ്പ് ഒഴിവാക്കാൻ സർവകലാശാലയ്ക്ക് കഴിയില്ലെന്നും എം.ജി സർവകലാശാലയുടെ അഭിഭാഷകൻ വിശദീകരിച്ചു. ബാർ കൗൺസിലിന്റെ വ്യവസ്ഥ നിർദ്ദേശത്തിന്റെ സ്വഭാവത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഇക്കാര്യത്തിൽ സർവകലാശാല ഉചിതമായ ബദൽ മാർഗം സ്വീകരിക്കാൻ ഉത്തരവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |