തൃശൂർ: പൊലീസിൽ നിന്ന് സല്യൂട്ട് ചോദിച്ചു വാങ്ങാനല്ല ഡി.ജി.പിക്ക് കത്തയച്ചതെന്ന് തൃശൂർ കോർപറേഷൻ മേയർ എം.കെ വർഗീസ്. തന്റെ ഉദ്ദേശ ശുദ്ധിയെ വളച്ചൊടിക്കുകയായിരുന്നു. പൊലീസുകാരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല കത്ത് നൽകിയത്. തനിക്ക് നേരിട്ട ദുരനുഭവം മറ്റ് സമാന പദവിയിലുള്ളവരും അനുഭവിക്കുന്നുണ്ടാവുമെന്ന് കണക്കാക്കി, അർഹിക്കുന്നതാണെങ്കിൽ നൽകണമെന്നാണ് ഉദ്ദേശിച്ചത്. പകരം, താൻ സല്യൂട്ട് ചോദിച്ചു വാങ്ങാൻ ശ്രമിച്ചുവെന്നാണ് പുറത്തുവന്ന വാർത്തകൾ. താനൊരു മുൻ സൈനികനാണ്. സൈനികരുടെ ബുദ്ധിമുട്ട് അറിയാം. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാരനെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിക്കുന്നു എന്നതൊക്കെ ബാലിശമായ ആരോപണങ്ങളാണ്. ആദരവ് നൽകേണ്ടെന്നാണെങ്കിൽ വേണ്ട.
പൊലീസിൽ നിന്ന് ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ല. ഇതിന്റെ പേരിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമമെങ്കിൽ അനുവദിക്കില്ല. ജനങ്ങൾക്കൊപ്പമാണ് പ്രവർത്തിക്കുന്നത്. അത് തുടരുമെന്നും മേയർ പറഞ്ഞു. ഡ്യൂട്ടിയിലുള്ള പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്നും പ്രോട്ടോകോൾ പ്രകാരം ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് തൊട്ടുപിന്നിൽ മേയർക്കാണ് പദവിയെന്നിരിക്കെ തനിക്ക് സല്യൂട്ട് നൽകുന്നില്ലെന്നും ആദരവിന് പ്രത്യേക ഉത്തരവ് ഇറക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എം. കെ വർഗീസ് ഡി.ജി.പിക്ക് പരാതി നൽകിയത്. അതേസമയം മേയറുടെ പരാതി വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കി. സമൂഹമാദ്ധ്യമത്തിൽ വിമർശനം നേരിട്ടു. അതേസമയം മേയറുടെ ആവശ്യത്തിൽ സി.പി.എം നേതൃത്വത്തിന്റെ നിലപാടറിയാൻ പൊതുസമൂഹത്തിനു താൽപര്യമുണ്ടെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |