തിരുവനന്തപുരം: മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് അനിമൽ കീപ്പറായ ഹർഷാദ് (45) മരിച്ച സംഭവത്തിൽ മന്ത്രി ജെ. ചിഞ്ചുറാണിക്ക് മൃഗശാല ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. രാജവെമ്പാലയുടെ ചെറിയ കൂടിന്റെ വാതിൽ അടയ്ക്കാതെ വൃത്തിയാക്കിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലെ പരാമർശനം. സി.സി ടിവി ദൃശ്യങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15ന് ഹർഷാദ് വലിയ കൂട്ടിലേക്ക് ക്ലീനിംഗിനായി കയറുമ്പോൾ അതിനുള്ളിൽ പാമ്പില്ലെന്ന് കാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. പാമ്പിനെ പിന്നിലെ ചെറിയ കൂട്ടിലേക്ക് മാറ്റിയാണ് ക്ലീനിംഗ് നടത്തിയത്. ജീവനക്കാർ ശബ്ദം കേട്ട് എത്തിയപ്പോൾ ഹർഷാദ് പിടയ്ക്കുകയായിരുന്നു. കൈയുടെ തൊട്ടുതാഴെ പാമ്പിന്റെ കാഷ്ടത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. ചെറിയ കൂടിന്റെ വാതിൽ അടച്ചിരുന്നില്ല. വലിയ കൂട്ടിലേക്കു പാമ്പിനെ മാറ്റി വാതിൽ ലോക്ക് ചെയ്യാതെ ചെറിയ കൂട്ടിൽ കൈയിട്ടതാണ് അപകടകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
മാര്‍ക്കറ്റ് റോഡിലെ വാടകവീട്ടിലാണു ഹര്‍ഷാദിന്റെയും കുടുംബത്തിന്റെയും താമസം. ഏറെക്കാലം താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഹര്‍ഷാദ് 3 വര്‍ഷം മുന്‍പാണു സ്ഥിര ജീവനക്കാരനായത്.
ഹര്‍ഷാദിന്റെ കുടുംബത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയായ10 ലക്ഷം രൂപ അനുവദിക്കുമെന്നും ആശ്രിതര്‍ക്കു ജോലി നല്‍കുമെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |