ആലപ്പുഴ: ഈറ്റയിൽ കുട്ടയും വട്ടിയും പനമ്പും ഉൾപ്പെടെയുള്ളവ നെയ്‌തെടുക്കുന്ന തൊഴിലാളികൾ ലോക്ക് ഡൗണിനെത്തുടർന്ന് കടുത്ത പ്രതിസന്ധിയിൽ. ഈറ്റയുടെ വരവ് പൂർണമായും നിലച്ചതാണ് കാരണം. പ്ലാസ്റ്റിക്കും അലൂമിനിയം ഉത്പന്നങ്ങളും വിപണി കീഴടക്കിയതോടെ ഈറ്റ ഉത്പന്നങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞതും തൊഴിലാളികളെ വലക്കുന്നു.
ഒരു കാലത്ത് വീട്ടാവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത അവശ്യസാധനങ്ങളായിരുന്നു ഈറ്റ കൊണ്ടുള്ള ഉത്പന്നങ്ങൾ. വിപണി പരിമിതമാണെങ്കിലും ഈറ്റയിലും പനമ്പിലും തീർത്ത ഉത്പന്നങ്ങൾ വർഷങ്ങളായി വിൽപന നടത്തിവരുന്ന നിരവധി വ്യാപാരികൾ നാട്ടിൻപുറത്തുണ്ട്. കാൽനൂറ്റാണ്ട് മുമ്പുവരെ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ വള്ളത്തിലും ബോട്ടുകളിലും എത്തിയിരുന്ന മത്സ്യങ്ങൾ നിറയ്ക്കാൻ വലിയ പനമ്പ് കുട്ടകൾ ഉപയോഗിച്ചിരുന്നു. പ്ലാസ്റ്റിക് ബോക്സുകൾ വന്നതോടെ കുട്ടകൾ മത്സ്യമേഖലയിലും അപ്രത്യക്ഷമായി. കൃഷി ആവശ്യങ്ങൾക്കുള്ള വലിയ കുട്ടകൾക്കും ആവശ്യക്കാർ കുറഞ്ഞു.
ഈറ്റ കിട്ടാനില്ല
മുൻകാലങ്ങളിൽ 20എണ്ണം അടങ്ങിയ ഒരുകെട്ട് ഈറ്റയുടെ വില 100രൂപയിൽ താഴെയായിരുന്നു. ഇപ്പോൾ ഈറ്റ ലഭ്യമാക്കുന്നതിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ബാംബു കോർപ്പറേഷൻ വിൽക്കുന്ന ഈറ്റയ്ക്ക് 20 എണ്ണത്തിന് 400രൂപയാണ് വില. ഇത് ലഭിക്കുന്നതിന് നിയന്ത്രണമുണ്ട്. എന്നാൽ, സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങിയാൽ ഇതിന്റെ രണ്ടും മൂന്നും ഇരട്ടിവില തൊഴിലാളികൾ നൽകേണ്ടിവരും.
തൊഴിലാളികളുടെ പിന്മാറ്റം
മുമ്പ് ഈറ്റ ഉത്പന്നങ്ങൾ വീടുകൾതോറും കൊണ്ടുനടന്ന് വിൽക്കുമ്പോൾ ആവശ്യക്കാർ കൂടുതലായിരുന്നു. ഇന്ന് വിപണനമേളകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, എന്നിങ്ങനെ ആളുകൂടുന്ന ഇടങ്ങളിൽ ഈറ്റ ഉത്പന്നങ്ങളുമായി എത്തിയാലും കാര്യമായി കച്ചവടം കിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഒരു കുട്ട ഈറ്റയിൽ നെയ്‌തെടുക്കാൻ രണ്ട് ദിവസം വേണ്ടിവരും. ഈറ്റ കീറി ചീകിയൊരുക്കുകയാണ് ആദ്യം ചെയ്യുന്നത്. ഈറ്റയുടെ വിലയും തൊഴിലിന്റെ വേതനവും നോക്കിയാൽ കാര്യമായ പ്രയോജനം ലഭിക്കാത്തതിനാൽ ഈ മേഖലയിലുള്ളവർ മറ്റ് തൊഴിൽ മേഖലയിലേക്ക് പോവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |