കൊല്ലം: ജില്ലയിൽ ഡെൽറ്റവകഭേദ വൈറസുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആശങ്ക വേണ്ടന്നും ജാഗ്രത മതിയെന്നും ആരോഗ്യവിദഗ്ദ്ധർ. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ആവർത്തിച്ച് കൈകഴുകൽ, കൂടിച്ചേരലുകൾ ഒഴിവാക്കൽ തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ ജാഗ്രതയോടെ പിന്തുടരണമെന്ന നിർദേശമാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്നത്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ അറിയിപ്പുകളിൽ ഡെൽറ്റ, ഡെൽറ്റ പ്ലസ് തുടങ്ങിയവയെ ആശങ്കപ്പെടേണ്ട വൈറസുകളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വൈറസുകൾ മൂലം കൊവിഡ് മൂന്നാം തരംഗമുണ്ടാകാനുള്ള സാദ്ധ്യതയും വിദഗ്ദ്ധർ തള്ളിക്കളയുന്നുണ്ട്.
ഡെൽറ്റ പ്ലസ് വകഭേദം
രണ്ട് ജനിതക സ്വഭാവത്തോടെ ഡെൽറ്റ പ്ലസിന്റെ ഉപവിഭാഗങ്ങളായി പ്രത്യക്ഷപ്പെട്ടിട്ടുള്ള വകഭേദങ്ങളെ എ.വൈ 1 , എ.വൈ 2 എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. സംസ്ഥാനത്തും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഒരെണ്ണം വാക്സിൻ എടുത്തയാളിൽ വന്ന ബ്രേക്ക് ത്രൂ ഇൻഫെക്ഷനായിരുന്നു,
പ്രത്യേകതകൾ
ഡെൽറ്റ വൈറസിന്റെ സ്വഭാവത്തിൽ നിന്ന് കാര്യമായ വ്യത്യാസം ഡെൽറ്റാ പ്ലസ് വൈറസിനില്ല
ശ്വാസ കോശത്തിലെ റിസപ്ടറുകളിൽ പറ്റിപ്പിടിക്കുന്നു
വാക്സിൻ സ്വീകരിച്ചവരിൽ ചുരുക്കം ചിലരിൽ ബ്രേക്ക് ത്രൂ ഇൻഫക്ഷനുണ്ടാക്കാം
മോണോ ക്ലോണൽ ആന്റിബോഡി ചികിത്സ (രക്‌ത കോശ ചികിത്സ) ഡൽറ്റാപ്ലസ് വൈറസ് ബാധിച്ചവരിൽ വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ലെന്നാണ് പഠനം
ഡെൽറ്റാ വൈറസിനെ പോലെ വ്യാപന നിരക്ക് കൂടുതലായിരിക്കും
നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ നൽകുന്ന വിവരങ്ങൾ
ഡെൽറ്റ വകഭേദ വൈറസ് സാന്നിദ്ധ്യം: 12 സംസ്ഥാനങ്ങളിൽ (കേരളം ഉൾപ്പെടെ)
വകഭേദങ്ങൾ: 2 (എ.വൈ.1, എ.വൈ.2 )
ഇനങ്ങൾ: 48 തരം
ജനിതകമാറ്റം വന്ന വൈറസ്: കെ 417 എൻ (K417N)
ജനിതക ശ്രേണി: വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലെ ജനിതകശ്രേണിയുടെ 417 -ാം സ്ഥാനത്തുള്ള കെ (ലൈസിൻ) അമിനോആസിഡിന്റെ സ്ഥാനത്ത് എൻ (അസ്പരാജിൻ) എന്ന അമിനോ ആസിഡ് മാറിവരുന്നതാണ് ജനിതകമാറ്റത്തിന്റെ അടിസ്ഥാനം.
ഡെൽറ്റ വകഭേദത്തിന് വ്യാപനത്തോത് കൂടുതലാണ്. ആശങ്കയെക്കാൾ കരുതലും ജാഗ്രതയും തുടരുകയാണ് വേണ്ടത്. കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണം
ആരോഗ്യവകുപ്പ് അധികൃതർ
പുതുതായി ആവിർഭവിച്ച ഡെൽറ്റാ പ്ലസ് കൊവിഡ് വൈറസ് വകഭേദത്തെ സംബന്ധിച്ച് വിദഗ്ദ്ധർക്കിടയിലും പൊതുസമൂഹത്തിലും ചർച്ചകൾ നടന്നുവരുകയാണ്. ഡെൽറ്റാ വൈറസിൽ സംഭവിച്ചിട്ടുള്ള കെ 417 എൻ (K417N) എന്ന ജനിതക മാറ്റമാണ് ഡെൽറ്റാ പ്ലസ് വകഭേദത്തിന് കാരണം.
ഡോ. ബി. ഇക്ബാൽ, കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ആരോഗ്യ വിദഗ്ദ്ധൻ ,
(ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |