അരീക്കോട് : ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചുണ്ടത്തുംപോയിൽ കരിമ്പിൽ ആദിവാസി കോളനിയിലെ നിരവധി വീടുകൾക്കും സ്കൂളിനും ഭീഷണിയായി കൂറ്റൻ കല്ല്. എപ്പോൾ വേണമെങ്കിലും അടർന്ന് താഴേക്ക് പതിക്കാവുന്ന രൂപത്തിലാണ് കല്ലിന്റെ നിൽപ്പ്. മലയുടെ പല ഭാഗങ്ങളിലായി വിള്ളലുകളുണ്ടെന്നും മണ്ണിടിയുന്നുണ്ടെന്നുമാണ് കോളനി നിവാസികൾ പറയുന്നത്.
മഴ ശക്തമാകുമ്പോൾ ഊർങ്ങാട്ടിരി പഞ്ചായത്തിലെ മലയോര ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാവാറുണ്ട്. ആദിവാസികളാണ് ഇവിടങ്ങളിൽ താമസിക്കുന്നവർ. ആന വന്ന് കല്ലിൽ തട്ടിയാലും കല്ല് താഴേക്ക് വീഴാനുള്ള സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇത് കൃഷിനാശത്തിന് അടക്കം കാരണമാകും. കാട്ടാനശല്യം കൂടുതലുള്ള പ്രദേശമാണിത്. മഴക്കാലമായാൽ കല്ലിനെയും മൃഗങ്ങളെയും ഭയക്കേണ്ടതിനാൽ സമാധാനത്തോടെ അന്തിയുറങ്ങാനും ഇവർക്ക് സാധിക്കില്ല. കല്ല് പൊട്ടിച്ച് മാറ്റുകയോ മാറി താമസിക്കാൻ മറ്റൊരിടം ശരിയാക്കി നൽകുയോ വേണമെന്നാണ് ഇവരുടെ ആവശ്യം. ഏറനാട് തഹസിൽദാർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ ജിയോളജി വിഭാഗത്തിന്റെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൊടുമ്പുഴ ഫോറസ്റ്റ് അധികൃതർ കല്ല് പരിശോധനയ്ക്കായി ഇവിടെ എത്തിയിരുന്നു.
വലിയ കല്ല് ഉരുണ്ടാൽ മണ്ണിടിച്ചിലിന് കാരണമാകും .മലയുടെ വിവിധ ഭാഗങ്ങളിൽ നേരത്തെ പൊട്ടലുണ്ട്. ഇവ ഇടിഞ്ഞു വീഴാൻ സാദ്ധ്യതയുമുണ്ട്
ശിവപ്രസാദ്, (കോളനിവാസി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |