യൂറോ കപ്പ് ഫുട്ബാൾ സെമിയിൽ സ്പെയിനും ഇറ്റലിയും തമ്മിലുള്ള പോരാട്ടത്തിന് കളമൊരുങ്ങി. ഗോൾ കീപ്പർ യാൻ സോമ്മർ കോട്ടകെട്ടി കാത്ത സ്വിറ്ര്സർലാൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് മുൻ ചാമ്പ്യൻമാരായ സ്പെയിൻ സെമിയിൽ കടന്നത്. മറ്രൊരു ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ ടീമായ ബൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇറ്രലിയുടെ പടയോട്ടം. ചൊവ്വാഴ്ച രാത്രി 12.30ന് ഇംഗ്ലണ്ടിലെ വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ സ്പെയിനും ഇറ്രലിയും ഫൈനൽ ബർത്തിനായി ഏറ്രുമുട്ടും.
ഇറ്രാലിയൻ അശ്വമേധത്തിൽ ബൽജിയവും തകർന്നു
ബൽജിയത്തിന്റെ സുവർണ തലമുറയ്ക്ക് വീണ്ടുമൊരു പ്രധാന ടൂർണമെന്റിന്റെ നിർണായക മത്സരത്തിൽ കാലിടറി. ഈ ടൂർണമെന്റിൽ ഇതുവരെ ഏറ്റവും മികച്ച രീതിയിൽ കളിക്കുന്ന ഇറ്റലി 2-1നാണ് ലോക ഒന്നാം റാങ്കുകാർക്ക് മടക്ക ടിക്കറ്റെെഴുതിയത്.
31-ാം മിനിട്ടിൽ നിക്കോളോ ബരേല്ലയും 44-ാം മിനിട്ടിൽ ലോറൻസോ ഇൻസീഞ്ഞേയുമാണ് ഇറ്റലിക്കായി സ്കോർ ചെയ്തത്. ഒന്നാം പകുതിയുടെ അധിക സമയത്ത് റൊമേലു ലുകാക്കുവാണ് പെനാൽറ്റിയിലൂടെ ബൽജിയത്തിന്റെ വിജയ ഗോൾ നേടിയത്.
പതിമ്മൂന്നാം മിനിട്ടിൽ ഇൻസീഞ്ഞെയുടെ പാസിൽ നിന്ന് ബെന്നൂച്ചി ബൽജിയൻ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. 31-ാം മിനിട്ടിൽ മാർക്കോ വെറാറ്റിയുടെ പാസിൽ നിന്ന് നിക്കോളോ ബരേല്ല ഇറ്റലിക്ക് ലീഡ് നേടികൊടുക്കുകയായിരുന്നു. പതിമ്മൂന്ന് മിനിട്ടിന് ശേഷം ഇൻസിഞ്ഞേയുടെ ക്ലാസിക്ക് ഗോളിലൂടെ ഇറ്റലി ലീഡുയർത്തി. ബൽജിയത്തിന്റെ ടൈലമെൻസിനെ ഡ്രിബിൾ ചെയ്ത് മുന്നോട്ട് കയറി പെനാൽറ്റി ബോക്സിന് തൊട്ടു വെളിയിൽ നിന്ന് ഇൻസിഞ്ഞേ തൊടുത്തഅളന്നു കുറിച്ച ഷോട്ടിന് തിബോ കോട്ട്വായ്ക്ക് മറുപടിയില്ലായിരുന്നു. തൊട്ടു പിന്നാലെ ബൽജിയത്തിന്റെ യുവവിസ്മയം ഡോക്കുവിനെ ഡി ലോറന്റെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ലൂകാക്കു പിഴവില്ലാതെ സ്കോർ ചെയ്തു. രണ്ടാം പകുതിയിൽ ബൽജിയത്തിന്റെ ഗോൾ ശ്രമങ്ങളെ ഇറ്റലി സമർത്ഥമായി തടഞ്ഞു. മത്സരത്തിലുട നീളം അപകടകാരിയായ ലുകാക്കുവിനെ കെല്ലിനി കൃത്യമായി മാർക്ക് ചെയ്തു. ഇതിനിടെ കിട്ടിയ രണ്ട് മികച്ച അവസരങ്ങൾ ലുകാക്കു പാഴാക്കുകയും ചെയ്തു. ഈഡൻ ഹസാർഡിന് പകരം ആദ്യ ഇലവനിൽ ഇടം നേടിയ പത്തൊമ്പതുകാരനായ ഡോക്കു മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
എസ്പിനസ്സോളയ്ക്ക് പരിക്ക്
ലെഫ്റ്റ് വിംഗ് ബാക്ക് ലിയാനർഡോ എസ്പിനസ്സോളയ്ക്ക് പരിക്കേറ്റത് ഇറ്റലിക്ക് തിരിച്ചടിയാണ്. ഇടതുവശത്ത് പ്രതിരോധത്തിനൊപ്പം അതിവേഗ നീക്കങ്ങൾക്കും ആക്രമണങ്ങൾക്കും പേരുകേട്ട താരമാണ് എസ്പിനസ്സോള. രണ്ടാം പകുതിയിൽ പന്തിനായി ഓടുന്നതിനിടെ അദ്ദേഹത്തിന്റെ ഇടത്തേക്കാലിന്റെ ഉപ്പൂറ്റിയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. ഉടൻ തന്നെ പിൻവലിക്കാൻ അദ്ദേഹം തന്നെ ആവശ്യപ്പെടുകയായിരുന്നു.
32- തോൽവി അറിയാതെ ഇറ്റലി 32 മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.
ഗോളിമാരാണ് താരങ്ങൾ
പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട സ്പെയിനും സ്വിറ്റ്സർലാൻഡും തമ്മിൽ ഏറ്റുമുട്ടിയ ഇത്തവണത്തെ യൂറോയിലെ ആദ്യ ക്വാർട്ടർ പോരാട്ടം ഓർമ്മിക്കപ്പെടുക രണ്ട് ഗോളിമാരുടെ പ്രകടനമികവിലായിരിക്കും. സ്പാനിഷ് ഗോളി ഉനെയ് സിമോണും സ്വിസ് ഗോളി യാൻ സോമ്മറുമായിരുന്നു കഥയിലെ നായകൻമാർ.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1ന് ഒപ്പം പിടിച്ച സ്വിറ്റ്സർലാൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് സ്പെയിൻ സെമി ഉറപ്പിച്ചത്. ഷൂട്ടൗട്ടിൽ 3-1നായിരുന്നു സ്പെയിന്റെ വിജയം. രണ്ട് സ്വിസ് താരങ്ങളുടെ ഷോട്ടുകൾ തടുത്ത് സിമോൺ സ്പെയിനിന്റെ വീരനായകനായി. കളിനടന്ന നൂറ്റി ഇരുപത് മിനിട്ടും സ്പെയിനിന്റെ മുന്നേറ്റങ്ങൾക്ക് മുന്നിൽ വിലങ്ങ് തടിയാവുകയും ഷൂട്ടൗട്ടിൽ ഒരു ഷോട്ട് തടുക്കുകയും ചെയ്ത സോമ്മർ തോൽവിയിലും തലയുയർത്തിയാണ് മടങ്ങുന്നത്.
ഹൃദയം കവർന്ന് സോമ്മർ
തോറ്റു പോയെങ്കിലും ഫുട്ബാൾ പ്രേമികളുടെ ഹൃദയം കവർന്നത് യാൻ സോമ്മർ എന്ന സ്വിസ് ഗോൾ കീപ്പറായിരുന്നു. ഇതിനു മുമ്പത്തെ രണ്ട് കളിയിലും അഞ്ച് ഗോൾ വീതം നേടിയിട്ടുള്ള കരുത്തരായ സ്പെയിനിന്റെ ആക്രമണങ്ങളെ നിർവീര്യമാക്കി സോമ്മർ സ്വിസ് കോട്ട ഒറ്റയ്ക്ക് കാക്കുന്ന കാഴ്ച അതിമനോഹരമായിരുന്നു. കൃത്യമായ പൊസഷനും തകർപ്പൻ റിഫ്ലക്സുമായി ഗംഭീര സേവുകളാണ് ഈ മുപ്പത്തിരണ്ടുകാരൻ നടത്തിയത്.
ഫ്രൂളർ ചുവപ്പ് കാർഡ് പുറത്തു പോയതോടെ ആക്രമണം ഒന്നു കൂടി കനപ്പിച്ച സ്പെയിന് മുന്നിൽ മതിലായിമാറി സോമ്മർ. എക്സ്ട്രാ ടൈമിൽ പലപ്പോഴും സ്പെയിനും സോമ്മറും തമ്മിലുള്ള പോരാട്ടമായിരുന്നു. ഷൂട്ടൗട്ടിൽ ഒരു കിക്ക് തടുത്ത് സോമ്മർ പ്രതീക്ഷ നൽകിയെങ്കിലും സഹതാരങ്ങളുടെ മൂന്ന് കിക്കുകൾ പരാജയപ്പെട്ടത് പ്രതീക്ഷകൾ നശിപ്പിക്കുകയായിരുന്നു. മത്സര ശേഷം ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ ഉൾപ്പെടെ നിരവിധപ്പേർ സോമ്മറിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി. ബുണ്ടേഴ്സ് ലിഗയിൽ മോൺചെൻഗ്ലാഡ്ബാഷിന്റെ താരമാണ് സോമ്മർ. തോൽവിക്ക് പിന്നാലെ ഫേസ്ബുക്കിൽ കണ്ട ഒരു കമന്റ് ഇങ്ങനെയായിരുന്നു- സ്വിറ്റ്സർലാൻഡ് തോൽവി അർഹിച്ചിരുന്നു. എന്നാൽ സോമ്മർ അയാൾ തോൽക്കേണ്ടവനായിരുന്നില്ല, അയാൾ തീർച്ചയായും വിജയം അർഹിച്ചിരുന്നു.
സൂപ്പർ സിമോൺ
സ്പാനിഷ് ഗോളി സിമോണും ആരാധക ഹൃദയം കവർന്നു. കഴിഞ്ഞ മത്സരത്തിലൊന്നിൽ ഇടയ്ക്ക് പതറിപ്പോയ സിമോൺ അല്ലായിരുന്നു സ്വിറ്റ്സർലാൻഡിനെതിരെ. ഷൂട്ടൗട്ടിൽ സിമോണിന്റെ രണ്ട് സേവുകളാണ് സ്പെയിനെ സെമിയിൽ എത്തിച്ചത്. ഷോട്ടെടുക്കാൻ വന്ന സ്വിസ് താരങ്ങളെ തന്റെ ചലനങ്ങൾ കൊണ്ടും ശരീരഭാഷ കൊണ്ടും കൂടി അയാൾ ആശയക്കുഴപ്പത്തിലാക്കി. കളിയിലെ താരവും ഈ അത്ലറ്റിക്കോ ബിൽബാവോ താരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |