ബാകു: യൂറോ കപ്പിൽ ഇന്നലെ നടന്ന ആദ്യ ക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഡെൻമാർക്ക് സെമിയിലെത്തി. തോമസ് ഡെലാനെയും കാസ്പർ ഡോൾബർഗുമാണ് ഡെൻമാർക്കിനായി ലക്ഷ്യം കണ്ടത്. പാട്രിക്ക് ഷിക്കാണ് ചെക്കിന്റെ ഗോൾ സ്കോറർ. ടൂർണമെന്റിലെ കറുത്ത കുതിരകൾ തമ്മിലുള്ള പോരാട്ടത്തിൽ ഇരുടീമും ഒപ്പത്തിനൊപ്പം തന്നെ പോരാടി.
കളി തുടങ്ങി അഞ്ചാം മിനിട്ടിൽ തന്നെ ഡെലാനെയുടെ തകർപ്പൻ ഹെഡ്ഡറിലൂടെ ഡെൻമാർക്ക് മുന്നിലെത്തി. സ്ട്രൈഗർ എടുത്ത കോർണർ കിക്ക് മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ഡെലാനെ ഉയർന്നു ചാടി തലകൊണ്ട് ചെക്ക് ഗോൾ പോസ്റ്റിലേക്ക് തിരിച്ചു വിടുകയായിരുന്നു.
ഒരു ഗോൾ വഴങ്ങിയെങ്കിലും ചെക്ക് ടീം തിരിച്ചടിക്കാനായി ഷിക്കിന്റെ നേതൃത്വത്തിൽ തുടർച്ചയായി ഡെൻമാർക്ക് ഗോൾ മുഖത്തേക്ക് ഇരച്ചെത്തി. മറുവശത്ത് ഡെൻമാർക്കും ആക്രമണം തുടർന്നു കൊണ്ടിരുന്നു. 42-ാം മിനിട്ടിൽ ഡോൾബർഡ് ഡെൻമാർക്കിന്റെ ലീഡുയർത്തി. മെയ്ലിന്റെ ക്രോസ് ഡോൾബർഗ് സമർത്ഥമായി ഗോളാക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലേ ഗോളടിയന്ത്രം പാട്രിക്ക് ഷിക്കിലൂടെ ചെക്ക് ഒരുഗോൾ മടക്കി. കൗഫാൽ നൽകിയ പാസ് ഷിക്ക് കൃത്യമായി പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഇതോടെ ഇത്തവണ യൂറോയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് ഒപ്പമെത്താനും ഷിക്കിനായി. ഇരുവരും അഞ്ച് ഗോളുകൾ വീതം നേടിയിട്ടുണ്ട്. തുടർന്നും ഇരുടീമും ആക്രമിച്ചു കളിച്ചെങ്കിലും വലകുലുങ്ങിയില്ല.
അവസാനമായി ചാമ്പ്യൻമാരായ 1992ന് ശേഷം ആദ്യമായാണ് ഡെൻമാർക്ക് യൂറോ കപ്പ് സെമിയിലെത്തുന്നത്.
ഇത്തവണ ആദ്യ രണ്ട് മത്സരവും തോറ്രശേഷമാണ് ഡെൻമാർക്കിന്റെ സ്വപ്നക്കുതിപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |