കണ്ണൂർ: മലബാർ–- കൊച്ചി തീരദേശ ചരക്കുകപ്പൽ അഴീക്കൽ തുറമുഖത്തുനിന്ന് ചരക്കുമായി പുറപ്പെട്ടു. റൗണ്ട് ദ കോസ്‌റ്റ് ഷിപ്പിംഗ് കമ്പനിയുടെ എം.വി ഹോപ്പ് സെവൻ കപ്പൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ചു. കെ. സുധാകരൻ എം.പി, മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കെ.വി. സുമേഷ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി.
വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സിന്റെ ഒമ്പത് കണ്ടെയ്‌നർ പ്ലൈവുഡ് ഉത്പന്നങ്ങളാണ് കപ്പലിൽ മലേഷ്യയിലേക്ക് കൊണ്ടുപോയത്. ബേപ്പൂരിൽനിന്ന് വെള്ളിയാഴ്‌ച ഉച്ചയോടെ പുറപ്പെട്ട കപ്പൽ ശനിയാഴ്‌ച രാവിലെ 7.45നാണ് അഴീക്കലിലെത്തിയത്. അഴീക്കലിലിറക്കാൻ രണ്ട് കണ്ടെയ്‌നർ ടൈൽസാണ് ഉണ്ടായിരുന്നത്.
അഴീക്കലിൽ ആദ്യമായാണ് ഇത്തരം ചരക്കുകപ്പലെത്തുന്നത്. വിദേശത്തുനിന്നും വിവിധ ഇന്ത്യൻ തുറമുഖങ്ങളിൽനിന്നും കൊച്ചിയിലെത്തുന്ന കണ്ടെയ്‌നറുകൾ കുറഞ്ഞ ചെലവിൽ മലബാറിലെത്തിക്കാൻ ചരക്കുകപ്പൽ സഹായകമാവും. ഭാവിയിൽ മലബാറിൽനിന്നുള്ള ചരക്ക് കൊച്ചി തുറമുഖത്ത് എത്തിക്കാനും തീരദേശ കപ്പൽ പ്രയോജനപ്പെടും. റോഡുവഴിയാണ് നിലവിലുള്ള ചരക്കുനീക്കം. സമുദ്ര മാർഗമാകുമ്പോൾ ഇതിനേക്കാൾ 30 ശതമാനം കടുത്തുകൂലി കുറയും.റോഡിലെ ഗതാഗതക്കുരുക്കും ഒഴിയും. തുടക്കത്തിൽ ആഴ്‌ചയിൽ രണ്ടുവീതം സർവീസാണുണ്ടാവുക.
ജലഗതാഗതം കൂടുതൽ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി
കണ്ണൂർ: വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ജലാശയങ്ങളാൽ സമൃദ്ധമായ കേരളത്തിന് ഏറ്റവും അനുയോജ്യമാണ് ജലഗതാഗതമെന്ന് ചരക്കു കപ്പൽ സർവീസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊച്ചി വാട്ടർ മെട്രോയും രാജ്യത്തു തന്നെ ആദ്യത്തെ സൗരോർജ ഫെറി ബോട്ടും ഇതിന്റെ ഭാഗമായാണ് ആരംഭിച്ചത്. അവയിൽ ഏറ്റവും പ്രധാനമാണ് അഴീക്കലിൽ നിന്നുള്ള തീരദേശ ചരക്കുകപ്പൽ സർവീസെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ ആഴ്‌ചയിൽ രണ്ടു തവണ അഴീക്കലിൽ നിന്ന് ബേപ്പൂർ, കൊച്ചി തുറമുഖങ്ങളെ ബന്ധിപ്പിച്ച് കപ്പൽ സർവീസ് നടത്തും. താമസിയാതെ കൊല്ലം തുറമുഖത്തെ കൂടി ഇതിന്റെ ഭാഗമാക്കും.
അഴീക്കലിൽ നിന്ന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിന് വഴിയൊരുങ്ങുന്നുവെന്നത് വലിയ നേട്ടമാണെന്നും തുറമുഖം ഇതോടെ നല്ല രീതിയിൽ പ്രവർത്തന സജ്ജമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |