കാസർകോട്: സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ നൃത്തപ്രതിഭയാണ് കയ്യൂർ മുഴക്കോത്തെ പാർവതി കൃഷ്ണ. തുടർച്ചയായ മൂന്നുവർഷം സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവയിൽ മികവു കാട്ടിയ നർത്തകി. സ്വകാര്യബസുകളിൽ കണ്ടക്ടർ ജോലി ചെയ്യുന്ന അച്ഛനമ്മമാർ മകളുടെ കലാജീവിതത്തിനായി ജോലി ചെയ്തതും കടം വാങ്ങിയതുമൊക്കെയായി ചിലവിട്ടപ്പോൾ വീട് ഒരു സ്വപ്നം മാത്രമാക്കി. ഇന്ന് പ്ളാസ്റ്റിക് വിരിച്ച കൂരയ്ക്ക് കീഴെയാണ് ഈ കുടുംബം.
സംസ്ഥാനകലോത്സവത്തിലെ മിന്നും താരത്തിന് തനിക്ക് കിട്ടിയ സമ്മാനങ്ങൾ കൈമോശം വരാതെ സൂക്ഷിക്കാൻ പോലും ഇടമില്ല. സംസ്ഥാനത്തെ തന്നെ 'കണ്ടക്ടർ ദമ്പതിമാർ' എന്ന വിശേഷണമുള്ള കയ്യൂർ മുഴക്കോത്തെ ഉണ്ണിക്കൃഷ്ണനും ബിന്ദുവിനും, പാർവതിയ്ക്ക് പുറമെ തിരുവനന്തപുരം പൊലീസ് അക്കാഡമിയിൽ സൈബർ പി.ജി ഡിപ്ലോമ ചെയ്യുന്ന അതുൽ കൃഷ്ണനുമാണ് മക്കളായുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ പല ബസുകളിലും ജോലി ചെയ്തിട്ടുള്ളവരാണ് ബിന്ദുവും ഉണ്ണിക്കൃഷ്ണനും . എൽ.പിയിലും യു.പിയിലും പഠിക്കുമ്പോൾ മുതൽ പാർവ്വതി നൃത്തത്തിൽ മികവു കാട്ടിയിരുന്നു.
മകളെ ചിലങ്ക അണിയിക്കാനാണ് അമ്മ ബിന്ദുവും കണ്ടക്ടർ കുപ്പായമിട്ടത്. മകളെ മികച്ച കലാകാരിയാക്കാൻ ജോലി ചെയ്തുകിട്ടുന്നതിന്റെ ഏറിയ പങ്കും മാറ്റിവെച്ചു. കട ബാദ്ധ്യത കൂടിയപ്പോൾ ജീവിതം തന്നെ വഴിമുട്ടി. കൊവിഡ് കാലം ബസുകൾ കട്ടപുറത്തായതോടെ കണ്ടക്ടർ പണിയും ഇല്ലാതായി.
അമ്മ യശോദയുടെ പഴയ വീട്ടിലാണ് ഉണ്ണികൃഷ്ണനും ബിന്ദുവും മക്കളും താമസിക്കുന്നത്. മേൽക്കൂര തകർന്നതിനാൽ താർപ്പായയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മറച്ചിരിക്കുകയാണ് ഈ വീട്.
കനിയുമോ അധികൃതർ
സ്വന്തമായൊരു വീടെന്ന മോഹവുമായി ലൈഫ് പദ്ധതിയിലേക്ക് അപേക്ഷ നൽകാൻ പേരിൽ സ്ഥലവും ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ബിന്ദുവിന് അമ്മ അഞ്ചു സെന്റ് സ്ഥലം എഴുതിനൽകി. കഴിഞ്ഞ വർഷം ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി. വി.ഇ.ഒ പരിശോധനയ്ക്ക് എത്തിയപ്പോൾ റേഷൻ കാർഡില്ലെന്നത് തടസമായി. ഇതിന് ശേഷം റേഷൻ കാർഡും സംഘടിപ്പിച്ചു. ഇപ്പോഴും അധികൃതരുടെ കനിവും കാത്തിരിക്കുകയാണ് നാടിന്റെ അഭിമാനം വാനോളം ഉയർത്തിയ പാർവതിയുടെ കുടുംബം.
മകളുടെ കലാപഠനത്തിനും മോന്റെ പഠനത്തിനും വേണ്ടി ചിലവ് ചെയ്ത് വലിയ തുക കടക്കാരിയാണ്. അടച്ചുറപ്പുള്ള വീട് വേണമെന്നുള്ളത് വളരെക്കാലത്തെ സ്വപ്നമായിരുന്നു. സർക്കാരും പഞ്ചായത്തും കരുണ കാണിക്കണം.
ബിന്ദു മുഴക്കോം ( പാർവ്വതിയുടെ അമ്മ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |