തിരുവനന്തപുരം: കിറ്റെക്സ് വിവാദത്തിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും അത് തുടരുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കേരളത്തെ അനുകൂലിച്ച് ആർ.പി.ജി എന്റർപ്രൈസസ് ചെയർമാനും ലോകത്തെ ഏറ്റവും വലിയ ധനികരിൽ 77- ാമനുമായ ഹർഷ് ഗോയങ്ക കുറിച്ച ട്വീറ്റിന് നന്ദിപറഞ്ഞുകൊണ്ടുളള മറുപടി ട്വീറ്റിൽ അദ്ദേഹത്തെ ടാഗ് ചെയ്ത് കൊണ്ടാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി കിറ്റെക്സ് ഗ്രൂപ്പ് രംഗത്തുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ട്വീറ്റിന് ഏറെ പ്രസക്തിയുണ്ട്.
കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ചതിന് നന്ദി. നിങ്ങളുടെ സത്യസന്ധത അഭിനന്ദനാർഹമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം, അത് തുടരുകയും ചെയ്യും. സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങൾ ഇവിടെ അഭിവൃദ്ധി പ്രാപിക്കുമെന്ന് ഉറപ്പു നൽകുന്നു - എന്നായിരുന്നു ട്വീറ്റ്.
സ്വരാജ് മാസിക കിറ്റെക്സ് വിവാദം ഉയർത്തി ലേഖനം പുറത്തിറക്കിയിരുന്നു.ഇത് ടാഗ് ചെയ്ത് പ്രധാനമന്ത്രിയുടെ മുൻ സാമ്പത്തിക വികസന കൗൺസിൽ ഉപദേശകസമിതി അംഗവും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധയുമായ ഷാമിക രവി ട്വിറ്ററിൽ കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയുടെ അഞ്ചിരട്ടിയായതിന് കാരണം തിരഞ്ഞ് പോകേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തു. അതിന് മറുപടിയായാണ് ഗോയങ്ക കേരളത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തത്. സിയാറ്റ്, ഹാരിസൺ മലയാളം തുടങ്ങി സംസ്ഥാനത്തെ നിരവധി സംരംഭങ്ങളുടെ ഉടമയാണ് ഗോയങ്ക.കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് താനെന്നും തനിക്ക് സംസ്ഥാന സർക്കാരിൽ നിന്ന് നല്ല പിന്തുണയാണ് കിട്ടുന്നതെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. ഹാരിസൺ മലയാളത്തിൽ മാത്രം പതിമൂന്നായിരത്തിലേറെ തൊഴിലാളികളുണ്ട്.
വിവാദത്തിൽ കിറ്റക്സ് ഉടമസാബു ജേക്കബിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വ്യവസായ വാണിജ്യസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കിറ്റെക്സിന്റെ നിലപാടിനെ എതിർത്ത് യു.ഡി.എഫിലെ കക്ഷിയായ ഷിബുബേബിജോണും രംഗത്തെത്തി. കിറ്റക്സ് വളർന്നതും പണമുണ്ടാക്കിയതും കേരളത്തിലാണെന്നത് മറക്കരുതെന്ന് ഷിബു പറഞ്ഞു. കിറ്റെക്സിനെ അനുനയിപ്പിക്കാൻ വ്യവസായ മന്ത്രി പി.രാജീവ് ഇന്ന് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രശ്നത്തിൽ ഇടപെട്ടേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |