ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗം ഒക്ടോബർ, നവംബർ മാസങ്ങളിൽ രാജ്യത്ത് പാരമ്യത്തിൽ എത്തിയേക്കുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രണ്ടാം തരംഗത്തിന്റെ മൂർദ്ധന്യത്തിലെ പ്രതിദിന രോഗികളെക്കാൾ വ്യാപനം കുറവായിരിക്കും മൂന്നാം തരംഗത്തിലെന്നും വിദഗ്ദ്ധസമിതി അംഗം മനീന്ദ്ര അഗർവാൾ വ്യക്തമാക്കി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രണ്ടാംതരംഗത്തിലെ പ്രതിദിന കേസുകളുടെ പകുതിയോളം ഉണ്ടായേക്കാം. മൂന്നാം തരംഗത്തിൽ വൈറസിന്റെ വകഭേദമാണ് പടരുന്നതെങ്കിൽ വ്യാപനം വേഗത്തിലാകും. പ്രതിരോധ ശേഷി, വാക്‌സിനേഷൻ ഫലപ്രാപ്തി, വൈറസ് വകഭേദത്തിനുള്ള സാദ്ധ്യത തുടങ്ങിയവ കണക്കിലെടുത്താണ് മൂന്നാം തരംഗത്തിന്റെ പ്രവചനം.
മൂന്നാം തരംഗത്തിൽ രണ്ടു ലക്ഷം വരെ പ്രതിദിന കേസുകൾ ഉയരാം. മേയ് മാസത്തിൽ രണ്ടാം തരംഗം ഏറ്റവും ഉയർന്നപ്പോൾ ഇതിന്റെ ഇരട്ടിയായിരുന്നു. രണ്ടാംതരംഗത്തിൽ രോഗികൾ വർദ്ധിച്ചതോടെ ആശുപത്രിയിലേക്ക് രോഗികളുടെ ഒഴുക്കുണ്ടാവുകയും ദിവസവും ആയിരത്തോളം പേർ മരിക്കുകയും ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആശുപത്രി രോഗികൾ കുറയും
മൂന്നാംതരംഗത്തിൽ ആശുപത്രി രോഗികൾ കുറവായിരിക്കുമെന്ന് സമിതി അംഗമായ എം. വിദ്യാസാഗർ പറഞ്ഞു. ബ്രിട്ടനിൽ ആശുപത്രി രോഗികൾ കുറഞ്ഞതിൽ വാക്‌സിനേഷന് പ്രധാന പങ്കുണ്ട്. രണ്ട് മാസത്തിനകം മൂന്നാം തരംഗം ആരംഭിച്ചേക്കുമെന്ന് ഡൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ നേരത്തേ മുന്നറിയിപ്പ് നൽകിയിരിന്നു. രണ്ടാം തരംഗത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടില്ലെങ്കിൽ മൂന്നാം തരംഗത്തെ അതിജീവിക്കുക ദുഷ്‌കരമാകും. ആദ്യ രണ്ടു തരംഗങ്ങളിൽ നിന്ന് ആളുകൾ ഒന്നും പഠിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |