കൊച്ചി: എസ്. രമേശൻനായർ രചിച്ച് യേശുദാസും കെ.എസ്. ചിത്രയും ചേർന്ന് പാടിയ മനോഹരഗാനം 24 വർഷത്തിനുശേഷം പുറത്തിറങ്ങി. അനിയത്തിപ്രാവ് സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഗാനം രമേശൻനായരോട് ആദരസൂചകമായി സംഗീതസംവിധായകൻ ഔസേപ്പച്ചൻ പുറത്തുവിടുകയായിരുന്നു.
തേങ്ങുമീവീണയിൽ പാട്ടുറങ്ങുംനേരം, ഒരുജീവരാഗം തൂവൽമിഴിനീരിൽ മുങ്ങുന്നു, കതിർതേടുന്ന മോഹം പതിരായ് മാറുന്നു, നിഴൽ വീണു കേഴുന്നു...... എന്നാരംഭിക്കുന്നതാണ് ഗാനം. സിനിമയുടെ ക്ളൈമാക്‌സ് മാറ്റിയതോടെ തേങ്ങുമീവീണയിൽ... എന്ന ഗാനം സിനിമയിൽ ഉപയോഗിച്ചില്ല. രംഗങ്ങൾ ചിത്രീകരിച്ചതുമില്ല. റെക്കാർഡ് ചെയ്ത ഗാനം ഔസേപ്പച്ചൻ സ്വന്തം ശേഖരത്തിൽ ഭദ്രമായി സൂക്ഷിക്കുകയായിരുന്നു. രമേശൻ നായർ മരിച്ചതിനെ തുടർന്ന് ആദരവായി ഗാനം പുറത്തുവിടുകയാണെന്ന് ഔസേപ്പച്ചൻ പറഞ്ഞു. കഴിഞ്ഞ ജൂൺ 18 നാണ് രമേശൻ നായർ നിര്യാതനായത്.
ഫാസിൽ സംവിധാനം ചെയ്ത് കാമ്പസുകളെ ഇളക്കിമറിച്ച സൂപ്പർഹിറ്റ് ചിത്രമായ അനിയത്തിപ്രാവിന് വേണ്ടി എസ്. രമേശൻനായർ രചിച്ച് ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. കുഞ്ചാക്കോ ബോബനും ശാലിനിയും നായികാനായകന്മാരായ സിനിമ യുവാക്കളെ ഇളക്കിമറിച്ചിരുന്നു. എന്നുന നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം...., ഒരുരാജമല്ലിവിരിയുന്നപോലെ...., അനിയത്തിപ്രാവിന് പ്രിയരിവരരുളും ചെറുതരിനോവുള്ള...., ഓ പ്രിയേപ്രിയേ നിനക്കൊരു ഗാനം..., വെണ്ണിലാക്കടപ്പുറത്ത്..... എന്നീ ഗാനങ്ങളും രമേശൻനായർ രചിച്ചതാണ്. 1997 ൽ പുറത്തിറങ്ങിയ സിനിമയും ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |