സുൽത്താൻ ബത്തേരി: അടിക്കടിയുണ്ടാവുന്ന ഇന്ധന വില വർദ്ധന താങ്ങാനാവാതെ ചരക്ക് ലോറികൾ ഓട്ടം നിർത്തുന്നു. നഷ്ടം കൂടിവന്നതോടെ ജില്ലയിലെ പകുതിയോളം ലോറികൾ ഇതിനകം സർവീസ് നിർത്തി കഴിഞ്ഞു. ചരക്ക് വാഹനങ്ങളുടെ ഓട്ടം നിലയ്ക്കുന്നതോടെ അവശ്യ സാധനങ്ങളുടേത് ഉൾപ്പെടെ ലഭ്യത കുറയും. ഇത് വിലകയറ്റത്തിന് കാരണമാകും. ജില്ലയിൽ അറുനൂറോളം ചരക്ക് ലോറികളാണ് സർവീസ് നടത്തുന്നത്.
ഡീസലിന് 60 രൂപ ഉണ്ടായിരുന്ന സമയത്തെ ലോറി വാടകയാണ് ഇപ്പോഴും ലഭിക്കുന്നത്. ഈ തുക നിലവിലെ സാഹചര്യത്തിൽ ഇന്ധനം നിറക്കാനും ജീവനക്കാർക്ക് കൂലി നൽകാനും തികയില്ലെന്നാണ് ഉടമകൾ പറയുന്നത്. സർവീസ് നടത്തി കൂടുതൽ കടത്തിലാകേണ്ടെന്ന് കരുതിയാണ് പലരും ഓട്ടം നിർത്തിയിരിക്കുന്നത്.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്താണ് മിക്കവരും ലോറികൾ നിരത്തിലിറക്കിയത്. ദിനംപ്രതിയുണ്ടാവുന്ന ഇന്ധനവില വർദ്ധനവ് വായ്പാ തിരിച്ചടവിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇൻഷ്വറൻസ്, ടാക്‌സ് , പെർമിറ്റ് എന്നിവയ്ക്കെല്ലാമായി ലോറി ഒന്നിന് ഒരു ലക്ഷത്തി പതിനായിരം രൂപ ചെലവ് വരും. ഇവയ്ക്ക് പുറമെ സ്‌പെയർ പാട്‌സിന്റെയും ടയറുകളുടെയും വില വർദ്ധനവും താങ്ങണം. ഓട്ടത്തിൽ കിട്ടുന്ന വരുമാനം കൊണ്ട് ഇതിനെല്ലാം തുക കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിലാണ് ഉടമകൾ.
ഇന്ധന വില ജി.എസ്.ടിയിൽ പെടുത്തുക, കിലോമീറ്റർ വാടക പുതുക്കി നിശ്ചയിക്കുക, അട്ടിമറിക്കൂലി ഒഴിവാക്കുക, ലോറി മേഖലയിൽ സർക്കാർ പ്രത്യേക പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ പതിനാലിന ആവശ്യങ്ങളുന്നയിച്ച് ലോറി ഓണേഴ്‌സ് വെൽഫെയർ ഫെഡറേഷൻ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനം നൽകിയിരിക്കുകയാണ്. അനുകൂല തീരുമാനമില്ലെങ്കിൽ ജില്ലയിലെ മുഴുവൻ ലോറികളും ഓട്ടം നിർത്താനുളള തീരുമാനത്തിലാണ് ഉടമകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |