ചാത്തന്നൂർ: നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച അമ്മ രേഷ്‌മയോട് അനന്തുവെന്ന പേരിൽ ഫേസ് ബുക്കിൽ വ്യാജ അക്കൗണ്ട് വഴി ചാറ്റ് ചെയ്ത യുവതികൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചിട്ടില്ലെന്ന് അന്വേഷണസംഘം. ഇക്കാര്യം സ്ഥിരീകരിക്കാനും മറ്റൊർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്താനും രേഷ്മയെ വീണ്ടും ചോദ്യം ചെയ്യും.
അനന്തുവിനൊപ്പം ജീവിക്കാനാണ് പ്രസവിച്ചയുടൻ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്‌മയുടെ കുറ്റസമ്മതം. അനന്തുവെന്ന പേരിൽ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ഭർത്തൃസഹോദരന്റെ ഭാര്യയായ ആര്യയും ഭർത്തൃസഹോദരിയുടെ മകളായ ഗ്രീഷ്മയുമാണെന്ന് കണ്ടെത്തി. അന്വേഷണം തങ്ങളിലേക്ക് എത്തുന്നുവെന്ന് ബോദ്ധ്യമായപ്പോൾ ഇരുവരും ജീവനൊടുക്കി.
ആര്യയുടെയും രേഷ്മയുടെയും ഭർത്തൃമാതാവായ ഗിരിജ, ഗ്രീഷ്‌മയുടെ സുഹൃത്തായ അമൽ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അനന്തുവെന്ന ഫേസ്ബുക്ക് കാമുകന് പിന്നിൽ ആര്യയും ഗ്രീഷ്മയുമാണെന്ന് ശാസ്ത്രീയ തെളിവുകൾ പൂർണമായും ലഭിക്കും മുമ്പേ അന്വേഷണ സംഘം സ്ഥിരീകരിച്ചത്.
ഗർഭിണിയാണെന്ന വിവരം പോലും രേഷ്‌മ ചാറ്റിംഗിൽ പറഞ്ഞിട്ടില്ലെന്നാണ് ഇരുവരുടെയും മൊഴികൾ. അതുകൊണ്ട് യുവതികൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഉപദേശിച്ച് കാണില്ലെന്നും അന്വേഷണ സംഘം പറയുന്നു. രേഷ്‌മ അറസ്റ്റിലായതോടെ ആര്യ ഗിരിജയോടും ഗ്രീഷ്‌മ അമലിനോടും സംഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു.
രേഷ്‌മയെ കസ്റ്റഡിയിൽ ലഭിക്കാൻ നിയമതടസം
ആര്യയും ഗ്രീഷ്‌മയും ആത്മഹത്യ ചെയ്തതിനാൽ ഇനി രേഷ്മയിൽ നിന്നേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. അറസ്റ്റിലായ ദിവസം തന്നെ രേഷ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കസ്റ്റഡിയിൽ വാങ്ങാൻ കഴിഞ്ഞില്ല. 14 ദിവസത്തിനുള്ളിൽ അപേക്ഷ നൽകാത്തതിനാൽ ഇനി കസ്റ്റഡിയിൽ ലഭിക്കാൻ നിയമതടസമുള്ളതായി സൂചനയുണ്ട്. അങ്ങനെയെങ്കിൽ ഹൈക്കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിർണായക മൊഴി നൽകിയ അമലിനെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി സി.ആർ.പി.സി 164 പ്രകാരം മൊഴി രേഖപ്പെടുത്തും. അമൽ കൊവിഡ് നിരീക്ഷണത്തിലായതിനാൽ മൊഴിയെടുക്കൽ വൈകുമെന്ന് പാരിപ്പള്ളി പൊലീസ് പറഞ്ഞു.
രേഷ്‌മയുടെ റിമാൻഡ് കാലാവധി നാളെ അവസാനിക്കും. കൊവിഡായതിനാൽ രേഷ്മയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകിയിരുന്നില്ല. അതേസമയം ക്വാറന്റൈനും റിവേഴ്സ് ക്വാറന്റൈനും ചേർത്ത് 17 ദിവസം പൂർത്തിയാകുന്ന 9ന് ശേഷമേ കൊവിഡ് മാനദണ്ഡ പ്രകാരം കസ്റ്റഡിയിൽ വാങ്ങാനാകൂ. തത്കാലം രേഷ്മയെ കസ്റ്റഡിയിൽ വാങ്ങില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. രേഷ്‌മയുടെ റിമാൻഡ് കാലാവധി നീട്ടാനുള്ള അപേക്ഷ നാളെ കോടതിയിൽ സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |