കോഴഞ്ചേരി: മൃഗശാലയിലും മനുഷ്യജീവന് രക്ഷയില്ല. ആവശ്യമായ സുരക്ഷിതത്വവും സംരക്ഷണവും ഉണ്ടായിട്ടും രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരത്ത് മൃഗശാല ജീവനക്കാരൻ മരിക്കാനിടയായ സംഭവം ഒരു ഓർമ്മപ്പെടുത്തലാണ്. കാടും നാടും തൊട്ടുരുമ്മി കിടക്കുന്ന ജില്ലയിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ അനവധി ഉണ്ടായിട്ടുണ്ട്. രാജവെമ്പാലയുടെ കടിയേറ്റുള്ള മരണമുണ്ടായിട്ടില്ലെങ്കിലും രാജവെമ്പാലയുടെതുൾപ്പെടെയുള്ള പാമ്പിൻ വിഷങ്ങൾക്കുള്ള മരുന്ന് ജില്ലയിൽ ആവശ്യത്തിനുണ്ടെന്നാണ് ആരോഗ്യ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം. ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ 105 വയൽ ആന്റിവെനം സ്റ്റോക്കുണ്ട്.
വിഷചികിത്സാ വിഭാഗം ഇല്ല
ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലൊന്നും വിഷചികിത്സാ വിഭാഗം ഇല്ല. ഒരു വർഷം മുമ്പു വരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ആഴ്ചയിൽ ഒരു ദിവസം നെഫ്രോളജിസ്റ്റിന്റെ സേവനം ഉണ്ടായിരുന്നു.
ഫിസിഷ്യന്റെ ചുമതലയിൽ ആന്റിവെനം നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഒരു മിനിട്ടിൽ ഒരു മില്ലീ ലീറ്റർ ആന്റിവെനം വീതമാണ് പാമ്പ് കടിയേൽക്കുന്നവർക്ക് നൽകേണ്ടത്. കാർഡിയോളജിസ്റ്റ്, ഡയാലിസിസ്, വെന്റിലേറ്റർ, ഐസി സംവിധാനങ്ങളും ഇതിനായി ഒരുക്കണമെന്നും 24 മണിക്കൂർ നിരീക്ഷണത്തിൽ കരുതണമെന്നുമാണ് ചട്ടം.
കിടത്തിച്ചികിത്സ ആവശ്യമെങ്കിൽ ജില്ലയിലെ രോഗികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കുകയാണ് പതിവ്. ട്രോമാ കെയർ യൂണിറ്റുകളുള്ള ആശുപത്രികളിൽ മാത്രമാണ് ഇപ്പോൾ വിഷചികിത്സയുള്ളത്.
സമയമാണ് പ്രധാനം
പാമ്പ് കടിയേറ്റാൽ പരമാവധി വേഗം ആന്റിവെനം ഉള്ള ആശുപത്രികളിൽ എത്തിക്കുകയാണ് പ്രധാനം. മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ (അണലി ), ചുരുട്ട മണ്ഡലി എന്നീ പാമ്പുകളുടെ കടിയേറ്റാണ് ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത്. ഇവയ്ക്കെല്ലാം ഒരേ മരുന്നാണ് നൽകുന്നത്.
പാമ്പുപിടിത്ത പരിശീലനം
സംസ്ഥാനത്ത് അഞ്ഞൂറിലധികം പേർക്ക് ഇതിനോടകം വനം വകുപ്പിന്റെ ചുമതലയിൽ പാമ്പ് പിടുത്തത്തിൽ പരിശീലനവും ലൈസൻസും നൽകിയിട്ടുണ്ട്. ജില്ലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 42 പേർക്ക് ലൈസൻസ് കിട്ടി. വനം വകുപ്പ് തയ്യാറാക്കിയ സർപ (sarpa) എന്ന മൊബൈൽ ആപ്പിൽ പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങളും സഹായത്തിനുള്ള മാർഗ്ഗങ്ങളും ചേർത്തിട്ടുണ്ട്. പാമ്പുകടിയേറ്റാൽ ചികിത്സ ലഭിക്കുന്നതിന് തൊട്ടടുത്ത ആശുപത്രിയും അവിടേക്കുള്ള വഴിയും ആപ്പ് പറഞ്ഞു തരും. പാമ്പുകളെ പിടിക്കാൻ പരിശീലനം ലഭിച്ചവരുടെ ഫോൺ നമ്പരുകളും ലഭിക്കും
രക്തത്തിൽ കലർന്ന് ഒഴുകി പരക്കുന്ന വിഷത്തെ നിർവീര്യമാക്കുകയാണ് ആന്റിവെനം ചെയ്യുന്നത്. ശരീരാവയവങ്ങളിൽ പ്രവേശിച്ച് പ്രവർത്തനം തുടങ്ങിയ വിഷത്തെ നിർവീര്യമാക്കാനുള്ള കഴിവില്ല. അതിനാൽ കടിച്ച പാമ്പ് ഏതാണെന്ന് കണ്ടെത്താൻ സമയം കളയാതെ കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം
വൈ. മുഹമ്മദ് അൻവർ,
ഡെപ്യൂട്ടി ഡയറക്ടർ,
സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, കുളത്തൂപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |