തിരുവനന്തപുരം: കൊവിഡ് ആശുപത്രികളിലെത്തി ചികിത്സതേടുന്നത് ഒഴിവാക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച ഇ-സഞ്ജീവനി ടെലിമെഡിസിൻ സംവിധാനം ഉപയോഗിച്ചവർ രണ്ടുലക്ഷം കവിഞ്ഞു. കഴിഞ്ഞവർഷം ജൂൺ 10ന് ആരംഭിച്ച സംവിധാനത്തിലൂടെ 2,00,700 പേരാണ് ചികിത്സ തേടിയത്. രണ്ടായിരത്തോളം പേരാണ് പ്രതിദിനം ചികിത്സ തേടുന്നത്. 2500 ഓളം ഡോക്ടർമാർ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു. ചികിത്സ പൂർണമായും സൗജന്യമാണ്. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകും. ഡോക്ടർമാർ നൽകുന്ന കുറിപ്പടികൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകൾ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയിൽ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കിൽ ചെയ്യാമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
കൊവിഡ് ഒ.പി സേവനം 24 മണിക്കൂറും ലഭ്യമാണ്. കുട്ടികളുടെ വിവിധ പ്രശ്‌നങ്ങൾക്കായുള്ള ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056 നമ്പരുകളിൽ വിളിക്കാം.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
https://esanjeevaniopd.in എന്ന ഓൺലൈൻ വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇസഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം.
മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക. തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.
വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |