നീക്കം മമതാ ബാനർജിയുമായി കൈകോർക്കാനെന്ന് സൂചന
ന്യൂഡൽഹി : കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരിയെ മാറ്റിയേക്കുമെന്ന് സൂചന. പകരം ശശി തരൂരിനെയോ മനീഷ് തിവാരിയെയോ തൽസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് കേൾക്കുന്നത്.
പാർലമെന്റ് സമ്മേളിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കേ, പ്രതിപക്ഷത്തെ ശക്തമാക്കാൻ
തൃണമൂൽ കോൺഗ്രസുമായും മമത ബാനർജിയുമായും അടുക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് അധീറിനെ
മാറ്റുന്നതെന്നാണ് വിലയിരുത്തൽ. മമത ബാനർജിയുടെ നിശിത വിമർശകനായ അധീർ രഞ്ജൻ ചൗധരി ബംഗാളിലെ ബഹറംപൂർ ലോക്‌സഭ എം.പിയും പാർട്ടി സംസ്ഥാന അദ്ധ്യക്ഷനുമാണ്. മമതക്കെതിരെയും ബംഗാൾ സർക്കാരിനെതിരെയും നിരന്തരം വെടിയുതിർക്കുന്ന അധീറിനെ മാറ്റുന്നത് വഴി മമതയുമായി കൈകോർക്കാമെന്നാണ് കോൺഗ്രസ് കരുതുന്നത്. പാർലമെന്റിൽ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിന് തൃണമൂലിന്റെ പിന്തുണ ലഭിക്കുമെന്നും കോൺഗ്രസ് കരുതുന്നു.
പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി തലവൻ കൂടിയായ അധീർ തീപ്പൊരി നേതാവും സോണിയയുടെ വിശ്വസ്തനുമാണ്. കോൺഗ്രസിലെ വിമത ഗ്രൂപ്പായ ജി 23ന്റെ ഭാഗമാണ് തരൂരും തിവാരിയും. ഇവരിലൊരാളെ പരിഗണിച്ചാൽ ജി 23 ഗ്രൂപ്പിനെയും അനുനയിപ്പിക്കാമെന്നും കരുതുന്നു. മനീഷ് തിവാരിയെ പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനാക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |