തൃശൂർ: ജനങ്ങളുടെ ജീവിത നിലവാരം പഠിക്കാൻ 'ഈസ് ഒഫ് ലിവിംഗ്' സർവേയുമായി സർക്കാർ. 2011ൽ നടന്ന സാമൂഹിക സാമ്പത്തിക ജാതി സെൻസസിൽ പിന്നാക്കാവസ്ഥയിലെന്ന് കണ്ടെത്തിയ കുടുംബങ്ങളുടെ ഇപ്പോഴത്തെ നിലവാരം പഠിക്കാൻ ഗ്രാമവികസന വകുപ്പാണ് ഇന്ന് മുതൽ 20 വരെ തൃശൂരിൽ സർവേ നടത്തുന്നത്.
16 ബ്ലോക്ക് പഞ്ചായത്തുകളിലെ ഒന്നര ലക്ഷത്തോളം കുടുംബങ്ങളിൽ നടത്തുന്ന സർവേയുടെ പരിശീലനം ഒന്ന്, രണ്ട് തീയതികളിൽ പൂർത്തിയാക്കി. ഇന്ത്യ മുഴുവൻ വ്യത്യസ്ത കാലയളവിൽ നടത്തുന്ന സർവേയുടെ ഭാഗമാണിത്. 2011ലെ സർവേയുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ ഈ വിഭാഗത്തിലുള്ളവരുടെ ജീവിതസാഹചര്യം എന്ത് മാറ്റമുണ്ടാക്കിയെന്നതാണ് പഠനവിധേയമാക്കുന്നത്.
കൊവിഡ് സാഹചര്യങ്ങളിൽ വീടുകളിൽ നേരിട്ടെത്തി സർവേ നടത്തുന്നതിന് പകരം വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർമാർ മുഖേന കുടുബശ്രീ അയൽക്കൂട്ട യോഗങ്ങളിൽ വച്ച് വിവരം ശേഖരിക്കാനാണ് തീരുമാനം. ഈ മാസം 31ന് മുമ്പ് കണക്കെടുപ്പ് പൂർത്തിയാക്കാനും ഗ്രാമവികസന വകുപ്പ് ലക്ഷ്യമിടുന്നു. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറാണ് ഗ്രാമവികസന വകുപ്പിനൊപ്പം ഇക്കണോമിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്, പഞ്ചായത്ത് വകുപ്പ്, കുടുംബശ്രീ മിഷൻ ഇവ സഹകരിച്ച് നടത്തുന്ന സർവേയുടെ ജില്ലാ തല നോഡൽ ഓഫീസർ. അസി. ഡെവലപ്‌മെന്റ് കമ്മിഷണർ ജനറലാണ് അസിസ്റ്റന്റ് നോഡൽ ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |