ജറുസലേം : ജിദ്ദയിൽ നിന്ന് യു.എ.ഇ യിലേക്ക് പോയ ഇസ്രയേലിൻ്റെ കൂടി ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിന് നേരേ മിസൈൽ ആക്രമണം. ആക്രമണത്തിൽ കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. നിലവിൽ കപ്പൽ യാത്ര തുടരുകയാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയായ സോഡിയാക് മാരിടൈം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ടിൻഡാൽ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നാൽ ഇത് കമ്പനി നിഷേധിച്ച കമ്പനി തങ്ങൾ ഈ കപ്പൽ മാസങ്ങൾക്ക് മുൻപ് വിറ്റതായി അറിയിച്ചു. അതേ സമയം കപ്പൽ ഇസ്രയേലിലെ ഒരു വ്യവസായിയുടേതാണെന്ന് ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമീപ കാലത്തായി ഇറാനും ഇസ്രയേലും പരസ്പരം കപ്പലുകൾക്ക് നേരേ ആക്രമണം നടത്തുന്നത് പതിവായി മാറിയിരിക്കുകയാണ്. സംഭവത്തിൽ യു.എ.ഇയോ ഇസ്രയേലോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ സംഭവിച്ചിരിക്കുന്ന ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന ആരോപണം ശക്തമാണ്. ആക്രമണത്തിൽ ഇറാന് പങ്കുണ്ടോയെന്നറിയാൻ ഇസ്രയേൽ പ്രതിരോധ വിഭാഗം അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഫെബ്രുവരിയിൽ ഇസ്രയേൽ ഉടമസ്ഥതയിലുള്ള എംവി ഹീലിയോസ് റേ എന്ന ചരക്കു കപ്പലിനു നേരേ ഒമാനിൽ വച്ച് ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നെങ്കിലും ഇറാൻ ഇത് നിഷേധിച്ചിരുന്നു. മാർച്ചിലും സമാനമായ സംഭവമുണ്ടായി. ഇതിനെ തുടർന്ന് ഇറാന്റെ നിരവധി കപ്പലുകൾ ലക്ഷ്യം വെച്ച് ഇസ്രയേൽ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |