കരയ്ക്കടിഞ്ഞ വള്ളത്തിൽ പിടിച്ചുതൂങ്ങി നാലുപേർ രക്ഷപ്പെട്ടു
കാസർകോട്: അഴിമുഖത്ത് മത്സ്യബന്ധനത്തിനുപോയ ഫൈബർ വള്ളം തിരമാലയിൽപെട്ട് തകർന്ന് മൂന്നുപേരെ കാണാതായി. നാലുപേർ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെയാണ് സംഭവം. കസബ കടപ്പുറത്ത് നിന്ന് മീൻപിടിക്കാൻ പോയ പ്രദേശവാസികളായ ശശിധരന്റെ മകൻ സന്ദീപ് (29), അമ്പാടികടവന്റെ മകൻ രതീശൻ (33), ഷൺമുഖന്റെ മകൻ കാർത്തിക് (22) എന്നിവരെയാണ് കടലിൽ കാണാതായത്. സോമന്റെ മകൻ രവി (40), ലക്ഷ്മണന്റെ മകൻ ഷിബിൻ (30), ഭാസ്‌കരന്റെ മകൻ മണിക്കുട്ടൻ (35), വസന്തന്റെ മകൻ ശശി (30) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോട് ഹാർബറിന് സമീപത്തെ പുലിമുട്ടിനടുത്തായി കടലിൽ ചുഴി രൂപപ്പെട്ടതാണ് അപകടത്തിന് കാരണമായത്. പെട്ടെന്നുണ്ടായ കടൽക്ഷോഭത്തിൽ വള്ളം ചുഴിയിൽ അകപ്പെട്ടു കറങ്ങി. തെറിച്ചുവീണ മൂന്ന് യുവാക്കളും രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ ആഴമുള്ള ഭാഗത്തേക്കാണ് നീന്തിപ്പോയത്. ഇതാണ് തിരയിൽ അകപ്പെടാൻ കാരണമായത്. രക്ഷപ്പെട്ട നാലുപേരും വള്ളത്തിന്റെ വശങ്ങളിൽ പിടിച്ചുതൂങ്ങി കിടന്നു. ശക്തമായ തിരമാലകളുടെ അടിയേറ്റെങ്കിലും പിടിവിടാൻ തയ്യാറായില്ല. കരയ്ക്കടിഞ്ഞ വള്ളത്തിനൊപ്പം ഇവരും കരയിലെത്തി. ഭാഗികമായി തകർന്ന നിലയിലാണ് വള്ളം കരയ്ക്കടിഞ്ഞത്. കാണാതായവർക്കുവേണ്ടി കോസ്റ്റൽ പൊലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും തെരച്ചിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |