SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.50 PM IST

കോഴിത്തീറ്റ വരവ് കുറഞ്ഞു; മെലിഞ്ഞ് കോഴിയും കർഷകരും

cvv

മലപ്പുറം: ഒരു കിലോ ബ്രോയിലർ ലൈവ് കോഴിക്ക് 120 രൂപയാണ് നിലവിലെ വില. കൊവിഡ് രണ്ടാംതരംഗത്തിന് പിന്നാലെയുള്ള ലോക്ക്ഡൗണിൽ കുത്തനെ ഇടിഞ്ഞ കോഴി വില ഉയർന്നിട്ടും കർഷകർക്ക് നഷ്ടക്കണക്കുകളേയുള്ളൂ. ഒന്നര മാസത്തിനിടെ കോഴിത്തീറ്റയുടെ വില കുത്തനെ ഉയർന്നതോടെ കോഴിക്ക് മികച്ച വില ലഭിച്ചിട്ടും ലാഭമില്ലാത്ത അവസ്ഥയിലാണ് ജില്ലയിലെ ബ്രോയിലർ കോഴി കർഷകർ.

അമ്പത് കിലോയുള്ള ഒരുചാക്കിന് 500 രൂപയാണ് വർദ്ധിച്ചത്. മൂന്ന് ദിവസത്തിനിടെ 50 രൂപ കൂടി വർദ്ധിച്ചതോടെ ഒരുചാക്കിന് 2,000 രൂപ നൽകണം. സ്റ്റാർട്ടറിനും ഫിനിഷറിനും ഒരുപോലെ വില വർദ്ധിച്ചു. നേരത്തെ 1,500 രൂപയ്ക്കുള്ളിൽ ലഭിച്ചിരുന്നു. ഇത്രയും വലിയ വിലക്കയറ്റം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു. കോഴിത്തീറ്റയിലെ പ്രധാന ഇനമായ ചോളത്തിന്റെ വില വർദ്ധനവാണ് കാരണം. കർഷക പ്രക്ഷോഭം തുടരുന്നതും ലോക്ക്ഡൗൺ നിയന്ത്രണങ്ങളുമെല്ലാം ചോളത്തിന്റെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചതായി തീറ്റ മൊത്തവിതരണക്കാർ പറയുന്നു.

കോഴിത്തീറ്റയുടെ വരവ് ഇടയ്ക്ക് മുടങ്ങിയതോടെ ഫാമുകളിൽ കൃത്യസമയത്ത് ആവശ്യമായ അളവിൽ തീറ്റ എത്തിക്കാനായില്ല. 35- 40 ദിവസത്തിനുള്ളിൽ 2.15 മുതൽ രണ്ടര കിലോഗ്രാം വരെ തൂക്കംവയ്‌ക്കേണ്ടപ്പോൾ തീറ്റയുടെ കുറവ് മൂലം 1.75 കിലോയുടെ താഴെയാണ് മിക്ക ഫാമുകളിലും കോഴികൾ. രണ്ട് കിലോയുടെ മുകളിൽ തൂക്കം എത്തിയില്ലെങ്കിൽ മികച്ച വില ലഭിച്ചാലും കർഷകർക്ക് നഷ്ടമാവും. കരാറടിസ്ഥാനത്തിൽ വളർത്തുന്നവർക്ക് കിലോയ്ക്ക് ആറ് രൂപ നിരക്കിലാണ് നോക്കുകൂലി. തൂക്കം കുറഞ്ഞാൽ ഇവർക്കും നഷ്ടമാണ്. ഫാമുകളുടെ വാടക,​ വൈദ്യുതി ഇനത്തിൽ നല്ലൊരു തുക ചെലവാകും.

മെലിഞ്ഞ് കോഴികൾ

35-40 ദിവസം കൊണ്ട് 3.5 കിലോഗ്രാം തീറ്റയാണ് ഒരു കോഴി കഴിക്കേണ്ടത്. മുടക്കമില്ലാതെ തീറ്റ ലഭിക്കണം. ഒന്നോ രണ്ടോ ദിവസം പോലും കൃത്യമായ അളവിൽ തീറ്റ ലഭിച്ചില്ലെങ്കിൽ കോഴിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. പിന്നീട് അവശ്യമായ അളവിൽ തീറ്റ ലഭിച്ചാലും തൂക്കം കൂടില്ല. കോഴി വിലക്കൊപ്പം കോഴിക്കുഞ്ഞുങ്ങളുടെ വിലയും കുത്തനെ താഴ്ന്നിരുന്നു. ട്രിപ്പിൾ ലോക്ക് ഡൗണിന് മുമ്പ് 50 രൂപയിലേക്ക് വരെ കുതിച്ച വില ഏപ്രിൽ, മേയ് മാസങ്ങളിൽ 10 രൂപയിലേക്ക് വരെ താഴ്ന്നു. ഈ വില നൽകി കോഴിക്കുഞ്ഞുങ്ങളെ ഇറക്കിയവർക്ക് പോലും തീറ്റയുടെ വലിയ വർദ്ധനവിനെ തുടർന്ന് നഷ്ടക്കണക്കിലേക്കെത്തി. 5,000 കോഴികളെ വളർത്തുന്ന ഫാമിലേക്ക് 350 ചാക്ക് തീറ്റ വേണ്ടി വരും. ഈ ഇനത്തിൽ മാത്രം 1.75 ലക്ഷത്തോളം രൂപ അധികച്ചെലവ് വന്നിട്ടുണ്ട്.

30,​000ത്തോളം ഫാമുകളാണ് ജില്ലയിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, CHICKEN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.