കൊല്ലം: ജില്ലയിലെ 19 ഡിവൈ.എസ്.പിമാരിൽ പത്തുപേരും മുന്നാക്ക വിഭാഗക്കാർ. ഇവരിൽ ഒൻപതുപേരും നായർ സമുദായമാണ്. ഒരാൾ ബ്രാഹ്മണ വിഭാഗമാണ്. ശേഷിക്കുന്ന ഒൻപതുപേരിൽ മൂന്നുപേർ മുസ്ലീങ്ങളും ആറുപേർ ക്രിസ്ത്യാനികളുമാണ്.
സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ജില്ലയിലെ ഡിവൈ.എസ്.പിമാരുടെ കസേരകളിൽ നിന്ന് ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗക്കാർ പൂർണമായും മാറ്റിനിറുത്തപ്പെടുന്നത്. ഡിവൈ.എസ്.പി, സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം ഉണ്ടാകുമ്പോഴെല്ലാം സാമുദായിക സമവാക്യങ്ങൾ പരിഗണിക്കുമായിരുന്നു. ഇപ്പോഴാണ് ഇത്ര വലിയ അവഗണന ഉണ്ടായത്. മറ്റ് ജില്ലകളിലും സമാനമായ അവസ്ഥയാണെന്നും ആരോപണമുണ്ട്.
ചങ്ങനാശേരിയിൽ ധൈര്യപ്പെടുമോ?
എൻ.എസ്.എസിന്റെ ആസ്ഥാനം ഉൾപ്പെടുന്ന ചങ്ങനാശേരി ഡിവിഷനിൽ ഒരു പിന്നാക്കക്കാരനെ ലാ ആൻഡ് ഓർഡർ ഡിവൈ.എസ്.പിയാക്കാൻ ഒരു സർക്കാരും ധൈര്യം കാട്ടിയിട്ടില്ല. അവിടെ നായർ, അല്ലെങ്കിൽ ക്രിസ്ത്യൻ വിഭാഗക്കാരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. അപ്പോഴാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ ആസ്ഥാനമായ കൊല്ലത്ത് ഈഴവ വിഭാഗക്കാരെ നിയമിച്ചിരുന്ന കീഴ്‌വഴക്കം അട്ടിമറിച്ചത്.
ജില്ലയിലെ ഡി.വൈ.എസ്.പി തസ്തികകൾ: 19
നായർ- 9
ബ്രാഹ്മിൺ-1
ക്രിസ്ത്യൻ- 6
മുസ്ലീം- 3
അധികാര സ്ഥാനങ്ങളിലെ അവഗണന അംഗീകരിക്കില്ല:
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ
സുപ്രധാന അധികാര സ്ഥാനങ്ങളിൽ നിന്ന് ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗക്കാരെ മാറ്റിനിറുത്തുന്ന പ്രവണത സർക്കാർ തിരുത്തണമെന്ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ 19 ഡിവൈ.എസ്.പി തസ്തികകളും മുന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകിയത് നീതിയല്ല. ഈഴവ പിന്നാക്ക വിഭാഗങ്ങൾക്ക് കേവല പ്രാതിനിദ്ധ്യമല്ല വേണ്ടത്. പൊലീസ് അടക്കമുള്ള എല്ലാ അധികാര സ്ഥാനങ്ങളിലും ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ലഭിക്കണമെന്നും കൗൺസിൽ യോഗം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷനായി. സെക്രട്ടറി എ. സോമരാജൻ, യൂണിയൻ ബോർഡ് അംഗങ്ങളായ കെ.പി. രാജൻ, കെ.ജെ. പ്രസേനൻ, സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ ഡോ. രാജൻ, സദാനന്ദൻ, രഘുനാഥൻ, ബാബു, ശ്രീകുമാർ, അഡ്വ. മധു, സദാനന്ദൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |