പൊന്നാനി: ചോർന്നൊലിച്ചും തകർച്ച നേരിട്ടും അസൗകര്യങ്ങൾക്കൊപ്പം കഴിഞ്ഞിരുന്ന ഒന്നാം ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് കോടതി സിവിൽ സ്റ്റേഷനിലെ കെട്ടിടത്തിലേക്ക് മാറാനുള്ള പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു. 34 ലക്ഷം രൂപ ചെലവിൽ കെട്ടിടം നവീകരിക്കാൻ ആഭ്യന്തര വകുപ്പ് ഭരണാനുമതി നൽകിയിട്ട് മാസങ്ങൾ പിന്നിട്ടു.
സിവിൽ സ്റ്റേഷന് വടക്കു ഭാഗത്തുള്ള വെഹിക്കിൾ ഷെഡ് താഴെയും മുകളിലും നവീകരിച്ചാണ് കോടതിയുടെ പ്രവർത്തനം മാറ്റാൻ തീരുമാനിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർവ്വഹണ ചുമതല. കോടതി കെട്ടിടം അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മൂന്നുവർഷം മുമ്പ് നിയമവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ബ്രിട്ടീഷുകാർ നിർമ്മിച്ച കോടതിപ്പടിയിലെ പുരാതന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് കോടതി പ്രവർത്തിക്കുന്നത്. ഓടു മേഞ്ഞ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ടാർപ്പോളിൻ വലിച്ചു കെട്ടിയാണ് മഴക്കാലങ്ങളിൽ ചോർച്ച തടഞ്ഞിരുന്നത്. ഇടുങ്ങിയ മുറിയിൽ പ്രവർത്തിക്കുന്ന കോടതിയിൽ വ്യവഹാരങ്ങൾക്കായി എത്തുന്നവർക്കും അഭിഭാഷകർക്കും നിന്നു തിരിയാനാവില്ല. ചോർച്ചയും ചിതലും കാരണം സുപ്രധാന രേഖകൾ പോലും സൂക്ഷിക്കാനാവുന്നില്ല. കോടതി വിപുലീകരണത്തിന് ഹൈക്കോടതി രജിസ്ട്രാർ നേരത്തെ അനുമതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |