തിരുവനന്തപുരം: വാരാന്ത്യ ലോക്ക്ഡൗണിന്റെ രണ്ടാം ദിനവും തലസ്ഥാനം നിശ്ചലം. ജില്ലയിൽ 1000ൽ താഴാതെ കൊവിഡ് കേസുകളുള്ള പശ്ചാത്തലത്തിൽ വാരാന്ത്യ ലോക്ക്ഡൗണിൽ കർശന പരിശോധന വേണമെന്ന് പൊലീസ് അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പൊലീസ് ബാരിക്കേഡ് വച്ച് ഇന്നലെയും പരിശോധന ശക്തമാക്കിയിരുന്നു. നഗരത്തിലെ പ്രധാന കമ്പോളങ്ങളായ ചാല, പാളയം എന്നിവിടങ്ങളിൽ രാവിലെ അവശ്യസാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്കുണ്ടായിരുന്നെങ്കിലും പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിച്ചു. നഗരത്തിൽ പരിശോധന കടുത്തതോടെ നഗരവും നഗരവീഥകളും വിജനമായി. ഇടറോഡുകളിലും ഇന്നലെ പരിശോധന കർശനമായിരുന്നു. അവശ്യമില്ലാതെ ഇടറോഡുകൾ വഴി നിരത്തിലിറങ്ങിയവർക്ക് ഇന്നലെ പൊലീസിന്റെ പിടി വീണു. പിഴ ചുമത്തിയാണ് പൊലീസ് പലരേയും വിട്ടയച്ചത്. ഗ്രാമ പരിധികളിലും നഗര പരിധികളിലും ജില്ലാ അതിർത്തികളിലും കർശന പൊലീസ് പരിശോധനയുണ്ടായിരുന്നു. മെഡിക്കൽ സ്റ്റോറുകളും, പാൽ, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രമേ ഇന്നലെ തുറന്നു പ്രവർത്തിച്ചുള്ളൂ. ഹോട്ടലുകളിൽ ടേക്ക് എവേ സംവിധാനമുണ്ടായിരുന്നില്ല. തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ള വ്യാപാര സ്ഥാപനങ്ങൾ സമയക്രമവും കൊവിഡ് പ്രോട്ടോക്കോളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കൂടുതൽ പട്രോളിംഗ് സംഘങ്ങളെ എല്ലാ സ്റ്റേഷൻ പരിധികളിലും നിയോഗിച്ചിരുന്നു. ഇത് കൂടാതെ എല്ലാ പ്രദേശങ്ങളിലും സെക്ട്രൽ മജിസ്ട്രേറ്റുമാരുടെയും പരിശോധനയുണ്ടായിരുന്നു. പൊലീസിനെ കൂടാതെ ഹൈവേ പൊലീസ്, കൺട്രോൾ റൂം വാഹനങ്ങൾ, ബൈപ്പാസ് ബീക്കൺസ് എന്നീ സംഘങ്ങളും പരിശോധനയ്ക്കുണ്ടായിരുന്നു.
ഇന്നലത്തെ കേസുകൾ
ഇന്നലെ കൊവിഡ് ലംഘനത്തിന് കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് ഗ്രാമ പരിധിയിലാണ്. 595 കേസുകളാണ് ഗ്രാമപഞ്ചായത്ത് പരിധിയിൽ രജിസ്റ്റർ ചെയ്തത്. നഗര പരിധിയിൽ 333 കേസുകളും രജിസ്റ്റർ ചെയ്തു. ജില്ലയിൽ ഇന്നലെ ലോക്ക്ഡൗൺ ലംഘനത്തിന് 333 പേരെ അറസ്റ്റ് ചെയ്യുകയും 424 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |