തിരുവനന്തപുരം: മരം മുറി വിവാദത്തിൽ റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് നല്ല ഉദ്ദേശത്തോടെയായിരുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കർഷകരെ സഹായിക്കാനാണ് അന്ന് അങ്ങനെയൊരു നിലപാടെടുത്തത്. പക്ഷേ ഉത്തരവ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്‌തു. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഒരു ആശയക്കുഴപ്പവും ഇല്ല. പ്രാഥമികമായ ചില നടപടികൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.
വിവാദ മരംമുറിക്ക് അനുമതി നൽകി ഉത്തരവിറക്കാൻ നിർദേശിച്ച മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ ന്യായീകരിച്ച് എ കെ ശശീന്ദ്രൻ രംഗത്തെത്തിയത് പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കാനാണ് സാദ്ധ്യത. ഉദ്യോഗസ്ഥരുടെ മേൽ എല്ലാം കെട്ടിവച്ച് രക്ഷപ്പെടാനുളള തന്ത്രമായി പ്രതിപക്ഷം ഇതിനെ ആക്ഷേപിച്ചേക്കാം.
2020 ഒക്ടോബറില്‍ റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറി മരംമുറിക്കാൻ അനുവാദം നൽകുന്ന ഉത്തരവാണ് കോളിളക്കം സൃഷ്‌ടിച്ചിരിക്കുന്നത്. ഉത്തരവിറക്കും മുമ്പേ നിരവധി തവണ വനം-റവന്യൂ വകുപ്പ് മന്ത്രിമാർ പങ്കെടുത്ത യോഗങ്ങൾ പലതവണ ചേർന്നിരുന്നു. 1964ലെ ഭൂമി പതിവ് ചട്ടം മറികടന്ന് ഉത്തരവിറക്കുന്നതിലെ നിയമപ്രശ്‌നം വനംവകുപ്പിലെയും റവന്യൂവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ പലതവണ ഉന്നയിച്ചതായി ഫയലിലുണ്ട്. പക്ഷെ ചന്ദ്രശേഖരൻ മരംമുറിക്ക് അനുവാദം നൽകാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറിപ്പ് നൽകി. മാത്രമല്ല മരംമുറി തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിര നടപടി വേണമെന്ന അത്യന്തം വിവാദമായ ഭാഗം ഉത്തരവിൽ ചേർക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |