മനില: ഫിലിപ്പൈൻസിൽ സൈനിക വിമാനം തകർന്ന് മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. ലോക്ക്ഹീഡ് സി - 130 വിമാനമാണ് തകർന്നത്. ആകെ 96 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 40ൽ അധികം പേർക്ക് പരിക്കേറ്റു . അഞ്ച് പേരെ കാണാതായതായി ആദ്യം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും തിരിച്ചറിഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഫിലിപ്പൈൻസ് സായുധ സേനാ വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിന് നേരെ ആക്രമണമുണ്ടായതായി സൂചനയില്ലെന്ന് മേജർ ജനറൽ എഡ്ഗാഡ് അരേവാലോ വ്യക്തമാക്കി. വിമാനം നിലംപതിക്കുന്നതിനു മുൻപ് നിരവധി സൈനികർ പുറത്തേക്ക് ചാടിയെന്നാണ് റിപ്പോർട്ടുകൾ.
വിമാനത്തിലുണ്ടായിരുന്നവരിൽ പലരും അടുത്തിടെ സൈനിക പരിശീലനം പൂർത്തിയാക്കിയവരാണ്. മുൻപ് യു.എസ് വ്യോമസേനയുടെ ഭാഗമായിരുന്ന വിമാനം ജനുവരിയിലാണ് ഫിലിപ്പൈൻസിന് കൈമാറിയത്. പ്രതിരോധ സഹകരണ പദ്ധതി പ്രകാരം അമേരിക്ക നൽകിയ രണ്ട് വിമാനത്തിൽ ആദ്യത്തേതാണ് ഇത്. 1988 ലാണ് വിമാനം ആദ്യമായി പറന്നതെന്ന് ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്ക് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |