പാലാ: 'വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരൻ അബ്ദുൽ ഖാദറിന് നെയ്യും പഞ്ചസാരയും കട്ട് തിന്നുന്ന ശീലമുണ്ടായിരുന്നു. പക്ഷേ, ബഷീറാണ് കട്ട് തിന്നുന്നതെന്ന് തെറ്റിദ്ധരിച്ച് അടി മുഴുവനും ബഷീറിന് കൊള്ളേണ്ടി വന്നു ' പറയുന്നത് പാത്തുമ്മയുടെ ആടിലെ കഥാപാത്രവും ബഷീറിന്റെ അനന്തരവളുമായ ഖദീജ.
പാലാ സഫലം 55 പ്ലസ്സിൽ നടന്ന ബഷീർ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഖദീജ.
ബഷീറിന് നാട് ചുറ്റുന്ന ശീലമുണ്ടയിരുന്നു. ഒരിക്കൽ പതിനെട്ട് വർഷം കഴിഞ്ഞാണ് വീട്ടിൽ തിരിച്ചെത്തിയത്. ഉമ്മ തനിക്ക് വേണ്ടി ചോറ് വിളമ്പി വച്ചിരിക്കുന്നു, ഞാൻ ഇന്ന് എത്തുമെന്ന് എങ്ങനെ അറിഞ്ഞു എന്ന ചോദ്യത്തിന് ഉമ്മ പറഞ്ഞ ഉത്തരം ഇതാണ്: കഴിഞ്ഞ 18 വർഷവും നിനക്ക് വേണ്ടി ഭക്ഷണം വിളമ്പി വിളക്കും കത്തിച്ച് കാത്തിരിക്കുമായിരുന്നു ഞാൻ ' - പഴയ കാര്യങ്ങൾ വിവരിക്കുമ്പോൾ ഖദീജയുടെ വാക്കുകൾ ഇടറി.
ബഷീർ അനുസ്മരണ യോഗത്തിൽ ജി. കെ. പിളള തെക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തി. സഫലം പ്രസിഡന്റ് ജോർജ് സി. കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. രവി പുലിയന്നൂർ, വി. എം. അബ്ദുള്ള ഖാൻ, പി.എസ്. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |