കാബൂൾ: സെപ്തംബറോടെ അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന നാറ്റോയുടെ തീരുമാനം കർശനമായി പാലിക്കണമെന്ന് ഭീകരസംഘടനയായ താലിബാൻ. പാലിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. സെപ്തംബറിൽ നാറ്റോ മടങ്ങിയാലും കാബൂൾ അന്താരാഷ്ട്ര വിമാനത്താവളവും നയതന്ത്ര കാര്യാലയങ്ങളും സംരക്ഷിക്കാൻ 1,000 സൈനികരെ നിലനിറുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയിലാണ് താലിബാൻ ഭീഷണി.
അമേരിക്കൻ സൈന്യം മടങ്ങാനിരിക്കെ താലിബാൻ ആധിപത്യം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണം നയതന്ത്ര കാര്യാലയങ്ങളിൽ മാത്രം ഒതുങ്ങുമെങ്കിൽ കാബൂൾ പട്ടണം അതിവേഗം താലിബാൻ പിടിയിലാകുമെന്ന സൂചനയുമുണ്ട്. വിദേശ നയതന്ത്ര പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ജീവനക്കാർ എന്നിവർക്ക് സുരക്ഷ നൽകുമെങ്കിലും സൈനികരെ കാക്കുന്ന ഉത്തരവാദിത്വം ഏൽക്കില്ലെന്ന് താലിബാൻ വക്താവ് സുഹൈൽ ഷാഹീൻ പറഞ്ഞു.
ബഗ്രാം താവളത്തിൽ നിന്ന് കഴിഞ്ഞയാഴ്ചയാണ് അമേരിക്കൻ സേന പൂർണമായി പിൻവാങ്ങിയത്. രാജ്യത്ത് അടുത്തിടെയായി താലിബാൻ വൻ മുന്നേറ്റമാണ് നടത്തുന്നത്. ദക്ഷിണ കാണ്ഡഹാറിന്റെ ഒരു ഭാഗം ഞായറാഴ്ച പിടിച്ചെടുത്തു. 2001ൽ അഫ്ഗാനിസ്ഥാനിലെത്തിയ അമേരിക്ക ആ വർഷം ഒക്ടോബറിൽ താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |