പൊൻകുന്നം: ഇതുവരെ തെരുവു നായ്ക്കളുടെ ശല്യം കാരണം മനുഷ്യന് വഴിയിലിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നെങ്കിൽ ഇപ്പോൾ അതിലും വലിയ വിപത്താണ് മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്നത്. കുറുനരിയും പാക്കാനും മാത്രമല്ല കുരങ്ങുകൾപോലും കൂട്ടത്തോടെ നാട്ടിലിറങ്ങിയിരിക്കുന്നു.
പതിവായി വളർത്തുമൃഗങ്ങളെ പിടിച്ചുതിന്നുന്ന അജ്ഞാത ജീവി ഇതിലേതെങ്കിലുമാകാമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം പൊൻകുന്നം ചേപ്പുംപാറയിൽ വിദ്യാർത്ഥിക്കുനേരെ ചീറിയടുത്തത് ഒരുപറ്റം കുറുനരികളായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ വീണുപരിക്കേറ്റ വിദ്യാർത്ഥി ഇപ്പോൾ ചികിത്സയിലാണ്. രണ്ടുമാസം മുമ്പാണ് പൊൻകുന്നം ടൗണിനുസമീപം അജ്ഞാതജീവി രണ്ട് ആടുകളെ കടിച്ചുകൊന്നത്. പൊലീസും വനംവകുപ്പുമൊക്കെ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ജീവിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
രണ്ടാഴ്ചമുമ്പാണ് ചിറക്കടവിൽ ഒരു വീട്ടിൽ കുറുക്കൻ പകൽ അതിഥിയായെത്തിയത്. കഴിഞ്ഞ ആഴ്ച കുരങ്ങന്മാരുടെ പത്തംഗസംഘം ഉരുളികുന്നത്ത് സന്ദർശനത്തിലായിരുന്നു. അതേ സംഘം തന്നെയാണെന്നു കരുതുന്നു രണ്ടു ദിവസം മുമ്പ് വാഴൂരിലുമെത്തി. മയിലുകളേയും പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ട്. ഇവയൊക്കെ എങ്ങനെ നാട്ടിലെത്തി എന്നത് ഇപ്പോഴും അജ്ഞാതമാണ്. പൊൻകുന്നം ടൗണിനു പരിസരപ്രദോശങ്ങളിലും ചിറക്കടവിന്റെ വിവിധ ഭാഗങ്ങളിലും കുറുനരിയുടെ ശല്യമുണ്ടെന്നത് നേരത്തെ ഉള്ള പരാതിയാണ്. കൃത്യമായ സമയത്ത് ഇവയുടെ ഓരിയിടൽ കേൾക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. മനുഷ്യനെ ആക്രമിക്കാനെത്തിയ ആദ്യ സംഭവമായിരുന്നു കഴിഞ്ഞ ദിവസം വിദ്യാർത്ഥിക്കുനേരെ ഉണ്ടായത്. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |