കണ്ണൂർ: കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂളിന് മുൻവശത്തുള്ള മൈതാനം ഡി. എസ്.സി ( ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് ) വേലി കെട്ടി അടച്ചു. സെന്റ് മൈക്കിൾസ് സ്‌കൂളിലേക്കുള്ള ചെറിയൊരു വഴി മാത്രം ബാക്കി വച്ച് മൂന്നു ഭാഗവും കമ്പി വേലി കെട്ടി പൊതു ജനങ്ങൾ ഉപയോഗിക്കാത്ത വിധം സുരക്ഷിതമാക്കുകയായിരുന്നു.കഴിഞ്ഞയാഴ്ച മൈതാനം വേലികെട്ടി അടയക്കാനുള്ള നീക്കം നാട്ടുകാരുടേയും ജന പ്രതിനിധികളുടെയും പ്രതിഷേധത്തെ നിർത്തിവച്ചിരുന്നു.
ഇന്നലെ രാവിലെ 5.30 ഓടെ മൈതാനത്തിലെത്തിയ പട്ടാളക്കാർ വേലി കെട്ടൽ തുടങ്ങി ഉച്ചയോടെ പൂർത്തിയാക്കി. കഴിഞ്ഞ ദിവസം വേലി കെട്ടാനെത്തിയ പട്ടാളത്തെ പ്രദേശവാസികളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് തടഞ്ഞിരുന്നു. സെന്റ് മൈക്കിൾസ് മൈതാനം വേലി കെട്ടിയടയ്ക്കാനുള്ള പട്ടാള അധികൃതരുടെ നീക്കത്തിനെതിരെ ജനപ്രതിനിധികൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇന്നലെ കേസ് പരിഗണിച്ച കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി വച്ചു.
നിലവിൽ പട്ടാളത്തിന്റെ സ്ഥലമാണ് സെന്റ് മൈക്കിൾസ് സ്‌കൂളിന് മുന്നിലുള്ള മൈതാനം. എന്നാൽ, ഇവിടം പട്ടാളം ഏറ്റെടുത്തുകഴിഞ്ഞാൽ സ്‌കൂളിലേക്കുള്ള വഴി തടസപ്പെടുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്‌കൂളിലേക്ക് മറ്റൊരു വഴി കെട്ടണമെന്നാണ് പട്ടാളത്തിന്റെ നിർദേശം.
പട്ടാളം വേലി കെട്ടുന്നതറിഞ്ഞ് മുൻ മന്ത്രിയും എം.എൽ.എയുമായ രാമചന്ദ്രൻ കടന്നപ്പള്ളി, ഡോ.വി. ശിവദാസ് എംപി, സെന്റ് മൈക്കിൾസ് സ്‌കൂൾ പൂർവ വിദ്യാർഥി സംഘടനാ ഭാരവാഹി സി. ജയചന്ദ്രൻ, സ്‌പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഒ.കെ.. വിനീഷ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
എ വൺ ലാന്റ്
നേരത്തെ ബി ഫോർ കാറ്റഗറി ലാന്റായിട്ടാണ് മൈതാനത്തെ മാർക്ക് ചെയ്തിരുന്നത്. നിർമ്മാണം ഇല്ലാതെ നിലനിർത്തുന്ന പട്ടാളത്തിന്റെ ഭൂമിയാണിത്. പക്ഷേ പിന്നീട് ഇത് ഇവിടുത്തെ കന്റോൺമെന്റ് ബോർഡിന്റെ പോലും അനുവാദമില്ലാതെ എ വൺ ലാന്റാക്കി മാറ്റുകയായിരുന്നു. എ വൺ ലാന്റാകുമ്പോൾ കർശനമായ നിയന്ത്രണം വരും.
മൈതാനം കമ്പിവേലി കെട്ടി തടസ്സപ്പെടുത്താനുള്ള ഡി. എസ്.സി അധികൃതരുടെ നീക്കം പിൻവലിക്കണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എ പ്രതിരോധമന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു.
കന്റോൺമെന്റ് ബോർഡിനെ മറികടന്ന്
കന്റോൺമെന്റ് ബോർഡിനെ പോലും മറികടന്നാണ് കേന്ദ്രത്തിൽ നിന്നും നേരിട്ടുള്ള ഉത്തരവെന്ന പേരിൽ വേലി കെട്ടിയത്. പൗരത്വഭേദഗതിക്കെതിരേ ഇവിടെ നടന്ന വലിയ പ്രതിഷേധത്തിന്റെ വീഡിയോ വച്ച് ദേശ ദ്രോഹങ്ങൾക്കെതിരേ ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരത്തിലൊരു ഉത്തരവ് കൈപ്പറ്റിയതെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |