SignIn
Kerala Kaumudi Online
Thursday, 25 April 2024 12.00 PM IST

രക്ഷാജാക്കറ്റ് സുഹൃത്തിന് നൽകി മരണത്തിലേക്ക് മുങ്ങി രതീഷ് ; പ്രാർത്ഥന വിഫലമായി;കടലമ്മ നൽകിയത് ചേതനയറ്റ ശരീരങ്ങൾ

meen
രവിയും മണിക്കുട്ടനും

കാസർകോട്: കണ്ണീരുമായി കാത്തിരുന്നവർക്ക് കടലമ്മ നൽകിയത് മൂന്ന് സൃഹുത്തുക്കളുടെ ചേതനയറ്റ ശരീരം. ഞായറാഴ്ച കടലിൽ വള്ളം മറിഞ്ഞ് കാണാതായ കാസർകോട് കസബ കടപ്പുറത്തെ ശശിയുടെ മകൻ സന്ദീപ് (33), അമ്പാടിയുടെ മകൻ രതീശൻ (30), ഷൺമുഖന്റ മകൻ കാർത്തിക്ക് (29) എന്നിവർക്കായി നാട് പ്രാർത്ഥനയോടെ കാത്തിരുന്നെങ്കിലും ഇന്നലെ രാവിലെ ഏഴ് മണിയോടെ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൂട്ടത്തിൽ പാണ്ടു എന്ന് നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്ന രതീഷിന്റെ ജീവത്യാഗമാണ് ഇപ്പോൾ തീരത്തെ കണ്ണീരണിയിക്കുന്നത്. തിരയിൽപെട്ട് തോണി കീഴ്‌മേൽ മറിഞ്ഞ് ഏഴ് പേരും കടലിൽ വീണ സമയത്ത് തന്റെ കൈയ്യിലുള്ള രക്ഷാ ജാക്കറ്റ് കൂടയുള്ള ഷിബിലിന് കൊടുത്ത് സ്വയം മരണത്തെ വരിക്കുകയായിരുന്നു രതീഷ്.തനിക്ക് നന്നായി നീന്താനറിയാവുന്നതിനാൽ അത്ര നീന്തൽ വശമില്ലാത്ത ഷിബിലിന് രക്ഷാജാക്കറ്റ് കൊടുത്ത് നീന്തുന്നതിനിടയിൽ ആഴങ്ങളിലേക്ക് താഴ്ന്ന് പോവുകയായിരുന്നു ഈ ചെറുപ്പക്കാരൻ.

ഞായറാഴ്ച പുലർച്ചെ 5.45 നാണ് വള്ളങ്ങൾ കടലിലേക്കു പോയത്. കാലാവസ്ഥ അത്ര അനുകൂലമല്ലായിരുന്നു. ആദ്യ നാല് വള്ളങ്ങൾ കടന്നുപോയതിന് പിന്നാലെയാണ് ഇവരുടെ വള്ളമുണ്ടായിരുന്നത്. തലേന്ന് നന്നായി മീൻ ലഭിച്ചതിനാൽ വലിയ പ്രതീക്ഷയിലായിരുന്നു എല്ലാവരും. 30 അടിയോളം ആഴമുള്ള ഭാഗത്താണ് വള്ളം മറിഞ്ഞത്. ഇവിടെ മണൽതിട്ടകളുമുണ്ട്. മുൻപ് കനത്ത തിരയിൽ ഏഴോളം വള്ളങ്ങൾ ഇവിടെ മറിഞ്ഞിട്ടുണ്ട്. പുലിമുട്ട് കടന്നതും വലിയ തിരയെത്തി വള്ളത്തെ മറിക്കുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞത്.

കസബ കടപ്പുറത്തെ സോമന്റെ മകൻ രവി (40), ലക്ഷ്മണന്റെ മകൻ ഷിബിൻ (30), വസന്തന്റെ മകൻ ശശി (30) മണിക്കുട്ടൻ എന്നിവരാണ് അപകടത്തിൽ നിന്നും രക്ഷപെട്ട മറ്റുള്ളവർ. അതേസമയം നിരന്തരം അപകടമുണ്ടാകുന്ന മേഖലയാണെന്നും ഹാർബറിനോട് അനുബന്ധിച്ച പുലിമുട്ടിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിന് കാരണമെന്നുമാണ് തൊഴിലാളികൾ പറയുന്നത്.

വലിയ തിര വന്നപ്പോൾ വള്ളം മറിഞ്ഞു.മൂന്നു പേർ പിടിവിട്ടു പോയി. ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. തിരിഞ്ഞു നോക്കിയാൽ കടലിൽ വീഴും. വള്ളത്തിൽ പിടിവിടാതെ ഞങ്ങൾ മുറുകെ പിടിച്ചു. കനത്ത തിരയിൽ പുലിമുട്ടിന് തെക്കു ഭാഗത്തേക്ക് വള്ളമെത്തി. അവിടുത്തെ തീരത്തെത്തിയപ്പോൾ നാട്ടുകാർ രക്ഷിച്ചു' -

അപകടത്തിൽ നിന്നും രക്ഷപെട്ട മണിക്കുട്ടൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.