തൃശൂർ: ആഗസ്റ്റ് ഒന്നിന് ഒരു ടണൽ തുറക്കാനുള്ള സത്വരനീക്കത്തിൽ അതിവേഗം പുരോഗമിക്കുന്ന നിർമ്മാണപ്രവർത്തനം തുടരെത്തുടരെ വിലയിരുത്തി ഭരണകൂടവും സർക്കാരും. ഇന്നലെ കളക്ടർ സ്ഥലത്തെത്തി നിർമ്മാണ പുരോഗതി വിലയിരുത്തി. ഒരു ടണൽ തുറന്ന് ഗതാഗതം ആരംഭിക്കാനുള്ള പ്രവൃത്തി പെട്ടെന്ന് തന്നെ തീർക്കണമെന്ന് നിർമ്മാണ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി.
ടണലിന് മുകളിൽ കുതിരാൻ മല തട്ടുകളായി തിരിച്ച് കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ 20 ശതമാനം പൂർത്തിയായി. ഞായറാഴ്ചയും ജോലികൾ ഭാഗികമായി നടന്നു. നിർമ്മാണ ജോലികൾക്കായി നൂറിലേറെ തൊഴിലാളികളാണുള്ളത്. പടിഞ്ഞാറ് ഭാഗത്തെ പാറ പൊട്ടിക്കലും തുടരുന്നു. മഴ ഒഴിഞ്ഞതിനാൽ മലയുടെ മുകൾ ഭാഗം തട്ടുകളാക്കി തിരിച്ച് കോൺക്രീറ്റ് ചെയ്യാനുള്ള പണികൾക്ക് വേഗം വച്ചു. മഴ ഒഴിവാകുന്ന സമയം പൂർണമായും പ്രയോജനപ്പെടുത്തി നിർമ്മാണം വേഗത്തിലാക്കുകയായിരുന്നു. 2018 ആഗസ്റ്റിലെ പ്രളയത്തിൽ മലയിടിഞ്ഞു മണ്ണും കല്ലും മരങ്ങളും വീണത് വലിയ ഗതാഗത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 2019ലും മണ്ണിടിഞ്ഞു. നിരവധി അപകടങ്ങളുമുണ്ടായി.
പുതിയ കവാടം ഉടൻ
കുതിരാനിലെ 90 ശതമാനം നിർമ്മാണം പൂർത്തിയാക്കിയ ടണലിന്റെ മുന്നിൽ പുതിയ കവാടം ഉടൻ നിർമ്മിക്കും. പാലക്കാട് ഭാഗത്തേക്കുള്ള കിഴക്കേ തുരങ്കമുഖത്തിന് മുന്നിലായി പുതിയ കവാടത്തിന്റെ നിർമ്മാണം ഈ ആഴ്ച ആരംഭിക്കും. ഇരുമ്പു പാലത്തിലെ പുതിയ പാലത്തിൽ നിന്ന് ടണലിനോട് ചേർന്നുള്ള അപ്രോച്ച് റോഡ് ആരംഭിക്കുന്ന സ്ഥലത്താണ് കവാടം ഒരുക്കുന്നത്. 945 മീറ്ററാണ് ടണലിന്റെ നീളം. ഇതിന് പുറമെയാണ് കമാനം വരുന്നത്. പടിഞ്ഞാറ് ഭാഗത്തും സമാന രീതിയിൽ കമാനം പണിയും.
നിർണ്ണായകമായത് അവലോകനയോഗം
കുതിരാനിലെ ഒരു ടണൽ ആഗസ്റ്റ് ഒന്നിന് തുറക്കാൻ കഴിഞ്ഞ മാസം എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകന യോഗത്തിൽ തീരുമാനമായതാണ് പണികൾക്ക് ആക്കം കൂട്ടിയത്. മഴയുണ്ടെങ്കിലും തടസമില്ലാതെ നിർമ്മാണം മുന്നോട്ടുകൊണ്ടുപോകാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഒരു പതിറ്റാണ്ടായി മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ നിർമ്മാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. യാത്രാക്ലേശവും രൂക്ഷമായി. ടണൽ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ. രാജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് പണി വേഗം പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചത്. മഴക്കാലത്ത് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് കുതിരാനിൽ രൂപപ്പെടാറ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |