തൃശൂർ: ജീവിത നിലവാരം പഠിക്കാൻ 'ഈസ് ഒഫ് ലിവിംഗ്' സർവേ നടത്തുന്നത് ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,40,482 കുടുംബങ്ങളിൽ. 2011ൽ നടന്ന സോഷ്യോ ഇക്കണോമിക്കാസ്റ്റ് സെൻസസിൽ, പിന്നാക്കാവസ്ഥയിലെന്ന് കണ്ടെത്തിയ കുടുംബങ്ങളുടെ ഇപ്പോഴത്തെ ജീവിതനിലവാരം പഠിക്കാനാണ് സർവേ. സർവേയുടെ പരിശീലനം നൽകുന്നതിന് ബ്ലോക്ക് തല ശിൽപശാലകൾ ജൂലായ് 1, 2 തീയതികളിലായി നടന്നിരുന്നു. ഗ്രാമവികസന വകുപ്പിനൊപ്പം എക്കണോമിക് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്, പഞ്ചായത്ത് വകുപ്പ്, കുടുംബശ്രീ മിഷൻ എന്നിവ സഹകരിക്കും. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ, അസി. നോഡൽ ഓഫീസർ, അസി. ഡവലപ്‌മെന്റ് കമ്മിഷണർ ജനറൽ എന്നിവരാണ് സർവേയുടെ ജില്ലാതല നോഡൽ ഓഫീസർമാർ. 2011ലെ സർവ്വേയുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ, ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങളിൽ എന്ത് മാറ്റമുണ്ടാക്കി എന്നിവ പഠനവിധേയമാക്കും. ജൂലായ് 31ന് മുമ്പായി കണക്കെടുപ്പ് അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |