ഒറ്റപ്പാലം: ഓൺലൈൻ പഠനസൗകര്യമില്ലാത്ത സഹപാഠിക്ക് സഹായമഭ്യർത്ഥിച്ചാണ് എം.എൽ.എയും ചലച്ചിത്രതാരവുമായ മുകേഷിനെ വിളിച്ചതെന്ന് മീറ്റ്ന സ്വദേശിയായ വിദ്യാർത്ഥി പറഞ്ഞു. മുകേഷ് എം.എൽ.എ വിദ്യാർത്ഥികൾക്ക് മൊബൈൽ സൗജന്യമായി നൽകുന്നുണ്ടെന്നറിഞ്ഞാണ് വിളിച്ചത്. താൻ ആറുതവണ വിളിച്ചിരുന്നു. സൂം മീറ്റിംഗ് തടസപ്പെട്ടതോടെയാണ് അദ്ദേഹം തിരിച്ചുവിളിച്ചത്. സ്വാഭാവിക പ്രതികരണത്തിൽ പരാതിയില്ലെന്നും വിദ്യാർത്ഥി പറഞ്ഞു. വാണിയംകുളം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി ബാലസംഘത്തിന്റെ സജീവ പ്രവർത്തകനും അച്ഛൻ സി.ഐ.ടി.യുവിന്റെ ജില്ലാ ഭാരവാഹിയുമാണ്.
മുകേഷുമായുള്ള സംഭാഷണം കേൾപ്പിക്കണമെന്ന് കൂട്ടുകാരൻ പറഞ്ഞതിനാലാണ് റെക്കോഡ് ചെയ്തത്. താനയച്ച വോയ്സ് ക്ളിപ്പ് കൂട്ടുകാരൻ മറ്റ് രണ്ടുപേർക്ക് ഷെയർ ചെയ്തു. അങ്ങനെയാണ് പുറത്തായത്.
സംഭവം വിവാദമായതായി പിതാവ് അറിഞ്ഞത് ഞായറാഴ്ച വൈകിട്ടോടെയാണ്. സമൂഹ മാദ്ധ്യമങ്ങളിലും ചാനലുകളിലും ചർച്ചയായതോടെ മുകേഷ് നിയമ നടപടികളിലേക്ക് കടക്കുകയും ചെയ്തു.
പിതാവ് ഉടനെ മകനെയും കൂട്ടി പ്രാദേശിക സി.പി.എം നേതാക്കളെ സമീപിച്ചു. തുടർന്ന് മുൻ എം.എൽ.എ എം.ഹംസ, കെ. പ്രേംകുമാർ എം.എൽ.എ, നഗരസഭാ വൈസ് ചെയർമാൻ കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥി മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ ഹാജരാക്കിയത്.
മുകേഷ് മാപ്പുപറയണം: വി.കെ.ശ്രീകണ്ഠൻ എം.പി
വിദ്യാർത്ഥി ഫോൺ ചെയ്ത സംഭവം മറ്റ് രാഷ്ട്രീയ കക്ഷികളുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചതിന് സി.പി.എം നേതൃത്വം മറുപടി പറയണം. കയർത്ത് സംസാരിച്ച മുകേഷ് മാപ്പു പറയണമെന്നും വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കൊപ്പം വിദ്യാർത്ഥിയുടെ വീട്ടിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുകേഷിനെതിരെ യൂത്ത് കോൺ.പരാതി
സഹായമഭ്യർത്ഥിച്ച് വിളിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ എം.മുകേഷ് എം.എൽ.എക്കെതിരെ ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകളിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോഓർഡിനേറ്റർ ജെ.എസ്. അഖിലാണ് പരാതി നൽകിയിരിക്കുന്നത്. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് എം.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |