ചെങ്ങന്നൂർ: അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറിയെയും, ഹെൽത്ത് ഇൻസ്പക്ടറെയും നഗരസഭാ കൗൺസിലറും അഭിഭാഷകനായ മകനും ചേർന്ന് ആക്രമിച്ചു. സെക്രട്ടറി നാരായണൻ സ്റ്റാലിൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബി. മോഹനകുമാർ എന്നിവരാണ് ആക്രമണത്തിനിരയായത്. 21ാം വാർഡ് കൗൺസിലറും മുൻ ചെയർമാനുമായ തോമസ് വർഗീസ് (രാജൻ കണ്ണാട്ട്), മകൻ അഡ്വ. മാത്യു കെ. തോമസ് എന്നിവർക്കതിരെ സെക്രട്ടറി പൊലിസിൽ പരാതി നൽകി.ഇന്നലെരാവിലെ എട്ടു മണിയോടെയാണ് സംഭവം.
നഗരസഭയുടെ ഉടമസ്ഥതയിൽ നഗര മദ്ധ്യത്തെ ശാസ്താംപുറം മാർക്കറ്റ് ഷോപ്പിങ്ങ് കോംപ്ലക്‌സ് കെട്ടിടത്തിലെ മൂന്ന് കടമുറികൾ മാത്യു കെ. തോമസ് നേരത്തെ ലേലത്തിലെടുത്തിരുന്നു. ലൈസൻസികൾക്ക് നഗരസഭയുടെ കൗൺസിൽ തീരുമാനപ്രകാരം പാർക്കിംഗ് സ്ഥലങ്ങളെ ഇരുമ്പ് കൊണ്ടുള്ള താത് കാലിക കുറ്റികൾ സ്ഥാപിച്ച് ചങ്ങല കൊണ്ടു വേർതിരിച്ചിടാം. ഇവ അനായാസമായി നീക്കം ചെയ്യുന്നതിനും, പൂർവ്വസ്ഥിതിയിലാക്കാൻ കഴിയണമന്നും നിർദേശിച്ചിരുന്നു. എന്നാൽ നിലവിലെ കടമുറികൾക്ക് മുൻപിലായി 7.5 മീറ്റർ നീളത്തിലും, 0.80 മീറ്റർ വീതിയിലും, 0.70 മീറ്റർ ഉയരത്തിലും സിമന്റ് ഉപയോഗിച്ച് അരമതിലും, മുകളിലായി പരസ്യ ബോർഡും സ്ഥാപിച്ചിരുന്നു. കൗൺസിലിന്റെ അനുമതിയോ, ലൈസൻസോ ഇല്ലാതെയാണ് പരസ്യ ബോർഡുകൾ സ്ഥാപിച്ചത് . ഇക്കാര്യം എൻജിനീയറിങ് വിഭാഗം കണ്ടെത്തിയിരുന്നു. കരാർ ലംഘനത്തിന് പുറമേ ഇടുങ്ങിയ റോഡിലെ ഗതാഗതവും ദുഷ്‌കരമായതായി സെക്രട്ടറിയുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. തുടർന്നാണ് അനധികൃത നിർമ്മാണം പൊളിച്ചു മാറ്റാൻ തീരുമാനിച്ചത്.
മതിൽ പൊളിച്ചു തീരാറായ സമയത്താണ് കൗൺസിലറും മകനുമെത്തി നടപടികൾ തടഞ്ഞത്. തുടർന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു . മർദ്ദനമേറ്റ സെക്രട്ടറിയും ഹെൽത്ത് ഇൻസ്‌പെക്ടറും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
രാജൻ കണ്ണാട്ട് നഗരസഭയുടെ സ്ഥലത്തേക്ക് അനധികൃതമായി വഴി വെട്ടിത്തുറന്നത് കെട്ടിയടച്ചിരുന്നെന്നും ഇക്കാര്യത്തിൽ തന്നോട് മുൻവൈരാഗ്യമുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |