കൊല്ലം: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനി വെളിച്ചം നഗറിലെ 97-ാം നമ്പർ വീട്ടിൽ മോളി (29) കൊല്ലപ്പെട്ട കേസിൽ അനിൽകുമാറിനെയാണ് (39) അഡീഷണൽ സെഷൻസ് ജഡ്ജി പി. ഷേർളി ദത്ത് ശിക്ഷിച്ചത്. ഇരുവരും ബധിരരും മൂകരുമാണ്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം.
2017 ഒക്ടോബർ 31ന് രാത്രി ക്യു.എസ്.എസ് കോളനിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. രണ്ടര വയസുള്ള മകൻ ക്രിസ്‌മാർക്കിന് അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുകയായിരുന്നു മോളി. ഇതിനിടയിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ പിന്നിൽ നിന്ന് മോളിയുടെ ശരീരത്തിലേക്ക് ഒഴിച്ചു. ജപമാല ചടങ്ങ് കഴിഞ്ഞ് ഒരുമിച്ച് കൂടി നിൽക്കുകയായിരുന്ന ഫ്ലാറ്റിലെ മറ്റ് അന്തേവാസികൾ പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും അനിൽകുമാർ മോളിയുടെ ശരീരത്തിൽ തീ കൊളുത്തിയിരുന്നു. വാതിൽ തകർത്ത് അകത്തുകയറിയ അയൽവാസികൾ മോളിയെ രക്ഷിക്കാൻ നടത്തിയ ശ്രമവും അനിൽകുമാർ തടഞ്ഞു. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മോളി ദിവസങ്ങൾക്കുള്ളിൽ മരിച്ചു.
പള്ളിത്തോട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടറായിരുന്ന മഞ്ചുലാലാണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാലത്തറ വിനു കരുണാകരൻ, അഭിഭാഷകരായ ജീവ.കെ. തങ്കം, ജെ. കാതറീന, മാലിനി ശ്രീധർ വിക്രം എന്നിവർ കോടതിയിൽ ഹാജരായി.
പിന്നിൽ സംശയം
അനാഥയായ മോളിയെ കോട്ടയം നവജീവനിൽ നിന്നാണ് അനിൽകുമാർ വിവാഹം കഴിച്ചത്. സംശയം കാരണം അനിൽകുമാർ മോളിയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നു. മോളിയെയും കുഞ്ഞിനെയും മുറിക്കുള്ളിൽ പൂട്ടിയിട്ടിട്ടാണ് ഇയാൾ മത്സ്യബന്ധനത്തിന് പോയിരുന്നത്. പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ഭർത്താവിന്റെ പീഡനങ്ങൾ മോളി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |