തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും തുല്യഅധികാരമുള്ള കൺകറന്റ്ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനങ്ങളോട് ആലോചിക്കാതെ നിയമം കൊണ്ടുവരുന്നത് ഫെഡറലിസത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്നും ഈ വിഷയം പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കണമെന്നും എം.പിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ യോജിച്ച നീക്കമുണ്ടാവണം.
ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാർ, എം.പിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
ഭാവിയിൽ സംഭവിക്കാനിരിക്കുന്ന പലതിന്റെയും സൂചനകളാണ് ലക്ഷദ്വീപിൽ കാണുന്നത്. കേരളവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കാനാണ് നീക്കം. ഇക്കാര്യത്തിൽ ഏകകണ്ഠമായി പ്രതിരോധം തീർക്കണം.
സംസ്ഥാന ലിസ്റ്റിലുള്ള കൃഷിയെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട നാല് നിയമങ്ങൾ സംസ്ഥാനവുമായി ചർച്ചയില്ലാതെ കേന്ദ്രം പാസാക്കിയിട്ടുണ്ട്. ഇത് വലിയ തോതിലുള്ള കർഷക പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും വഴിവച്ചു. വിദ്യാഭ്യാസരംഗത്തും സംസ്ഥാനതല സവിശേഷതകൾ കണക്കിലെടുക്കാതെ കേന്ദ്രീകരണത്തിന് വഴി തെളിക്കുന്നതും സ്വകാര്യവത്കരണത്തിന് ഊന്നൽ നൽകുന്നതുമായ നയരൂപീകരണം നടന്നിട്ടുണ്ട്.
പുതിയ തുറമുഖ ബില്ലിലെ വ്യവസ്ഥകൾ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ എടുത്തുകളയാൻ വ്യവസ്ഥ ചെയ്യുന്നു. വൈദ്യുതി പരിഷ്‌കരണ ബില്ലിന്റെ കാര്യത്തിലും ആരോഗ്യമേഖലയിലെ പരിഷ്‌കരണത്തിലും വലിയ തോതിലുള്ള കേന്ദ്രീകരണമാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മടങ്ങിപ്പോകുന്ന പ്രവാസികൾക്ക് കൂടുതൽ വിമാനസർവീസുകൾ അനുവദിക്കണം. മടങ്ങിയെത്തുന്ന പ്രവാസികളുടെ അതിജീവനത്തിന് കേന്ദ്രപാക്കേജ് പ്രഖ്യാപിക്കാൻ സമ്മർദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊടിക്കുന്നിൽ ഇറങ്ങിപ്പോയി
തിരുവനന്തപുരം: സിൽവർ ലൈൻ റെയിൽവേ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നതിനെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനുമായുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഓൺലൈൻ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതിൽനിന്നു പിന്മാറണമെന്നു കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
എന്നാൽ, അതിവേഗ റെയിൽപ്പാത പദ്ധതി എന്തുവിലകൊടുത്തും നടപ്പാക്കുമെന്നും, ഇത് കേരളത്തിന്റെ സ്വപ്നപദ്ധതിയാണെന്നും ഇതിനെ എതിർക്കുന്നവർ കേരളത്തിന്റെ താത്പര്യങ്ങൾക്കെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെയാണ് എം.പി പ്രതിഷേധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |