തിരുവനന്തപുരം: ഒന്നാം പിണറായി വിജയൻ സർക്കാരിൽ ശാസ്ത്ര ഉപദേശകനായി സേവനമനുഷ്ഠിച്ച പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വി.എസ്.എസ്.സി മുൻ ഡയറക്ടറുമായ എം.സി.ദത്തൻ ഇക്കുറി മുഖ്യമന്ത്രിയുടെ ഒാഫീസിൽ ശാസ്ത്ര വിഭാഗം മെന്ററായി സേവനമനുഷ്ഠിക്കും. ഇക്കുറിയും വേതനം സ്വീകരിക്കാതെയായിരിക്കും പ്രവർത്തിക്കുക. ഇത് അംഗീകരിച്ച് എം.സി. ദത്തന്റെ നിയമനത്തിൽ ഭേദഗതിവരുത്തി ഉത്തരവിറങ്ങി.
ഒന്നാം പിണറായി സർക്കാരിൽ ഉപദേശകനായി പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ നിയമനം ലഭിച്ച ആദ്യവ്യക്തിയാണ് എം.സി.ദത്തൻ. രാഷ്ട്രീയ താത്പര്യങ്ങളോ വിവാദങ്ങളോ ഇല്ലാതെ മാലിന്യസംസ്കരണം, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനം, കൊവിഡ് കാലത്ത് ഒാക്സിജൻ ലഭ്യത ഉറപ്പാക്കൽ തുടങ്ങിയ മേഖലകളിൽ അദ്ദേഹം മികച്ച രീതിയിൽ നിശ്ശബ്ദസേവനമാണ് നൽകിയത്. അതുകൊണ്ടു തന്നെ ഉപദേശകരെ ഒഴിവാക്കിയ രണ്ടാം പിണറായി സർക്കാരിൽ അദ്ദേഹത്തെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി. ഇക്കുറിയും വേതനമില്ലാതെ ജോലി ചെയ്യാനാണ് താത്പര്യമെന്ന് ദത്തൻ അഭ്യർത്ഥിച്ചത് മുഖ്യമന്ത്രി അംഗീകരിച്ചു. ഇതേ തുടർന്ന് ഇന്നലെ ഉത്തരവിറങ്ങി. വർക്കല സ്വദേശിയാണ്. പേട്ടയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |