തിരുവനന്തപുരം: വാരാന്ത്യ ലോക്ക് ഡൗൺ കഴിഞ്ഞതിന്റെ ആയാസം തീർത്ത് ഇളവുകളുള്ള ഇന്നലെ നഗരം ജനത്തിരക്കിലമർന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, ബാങ്കുകൾ, റബർ സംഭരണ കടകൾ, വസ്ത്രശാലകൾ, ജുവലറികൾ, ചെരുപ്പ് കടകൾ, പുസ്തകങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലും തിരക്ക് കൂടുതലായിരുന്നു.
ഓൺലൈൻ ക്ലാസുകൾ സജീവമായതോടെ മൊബൈൽ കടകളിലും ബുക്ക് സ്റ്റാളുകളിലും തിരക്കനുഭവപ്പെട്ടു. പൊതുഗതാഗതമുണ്ടെങ്കിലും നഗരത്തിൽ സ്വകാര്യവാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങി. സെക്രട്ടേറിയറ്റ് നടയിൽ സമരങ്ങൾ കൂടുതലായതിനാൽ തിരക്ക് അനുഭവപ്പെട്ടു. നഗരത്തിൽ എല്ലാ സ്ഥലങ്ങളിലും രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കുമുണ്ടായി. തിരക്ക് കൂടുന്നത് രോഗവ്യാപനഭീഷണി ഉയർത്തുന്നുണ്ട്.
കുഴഞ്ഞ് പൊലീസ്
ജനം കൂട്ടത്തോടെ നിരത്തിലെത്തിയപ്പോൾ ആകെ വലഞ്ഞത് പൊലീസുകാരാണ്. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ യാത്ര ചെയ്യാൻ ഇപ്പോൾ സത്യവാങ്മൂലവും ഇ- പാസും വേണ്ട. അതുകൊണ്ടുതന്നെ പൊലീസ് പരിശോധനയും കാര്യമായില്ല. കടകളിലും മറ്റും ആളുകൾ കൂടുന്നത് തടയാൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന ആക്ഷേപവമുണ്ട്.
ഇന്നലത്തെ കേസുകൾ
ഇന്നലെ നഗരത്തിൽ ലോക്ക്ഡൗൺ ലംഘനത്തിന് 369 കേസുകൾ രജിസ്റ്റർ ചെയ്യുകയും 32 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 137 വാഹനങ്ങൾ പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |