കോട്ടയം: കെ എം മാണിക്കും ഗൗരിയമ്മയ്‌ക്കും ബാലകൃഷ്‌ണ പിളളയ്ക്കും ലഭിച്ച മരണാനന്തര ബഹുമതി സംസ്ഥാന സർക്കാർ കേരള കോൺഗ്രസ് നേതാവായ സി എഫ് തോമസിന് നൽകാത്തതിൽ പ്രതിഷേധം. സീനിയർ നേതാവായിരുന്ന സി എഫ് തോമസിന് അദ്ദേഹം ദീർഘകാലം പ്രതിനിധീകരിച്ചിരുന്ന ചങ്ങനാശേരി മണ്ഡലത്തിൽ അർഹമായ സ്‌മാരകം വേണമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. കെ എം മാണിക്ക് പാലായിൽ അഞ്ച് കോടിയും ബാലകൃഷ്‌ണപിളളയ്‌ക്കും ഗൗരിയമ്മയ്‌ക്കും കൊട്ടാരക്കരയിലും ചേർത്തലയിലുമായി രണ്ട് കോടി രൂപയുമാണ് കഴിഞ്ഞ രണ്ട് ബഡ്‌ജറ്റുകളിലായി സർക്കാർ അനുവദിച്ചത്.
കഴിഞ്ഞ സഭയിൽ കൂടി അംഗമായിരുന്ന സി എഫ് തോമസിന് വേണ്ടി സർക്കാർ ഒന്നും ചെയ്യാത്തതിലാണ് കേരള കോൺഗ്രസിൽ അമർഷം പുകയുന്നത്. കെ എം മാണിയുടെ വിശ്വസ്‌തനായിരുന്ന തോമസിന് സ്‌മാരകം പണിയാൻ സർക്കാർ പണം അനുവദിക്കാത്തതിൽ ജോസ് വിഭാഗത്തിലെ ചില നേതാക്കൾക്കിടയിലും അമർഷമുണ്ട്. സി എഫ് തോമസിന് സ്‌മാരകത്തിനായി പണം ആവശ്യപ്പെട്ടിരുന്നതായി നേതാക്കൾ പറയുന്നു. എന്നാൽ അനുകൂലമായ സമീപനമല്ല സർക്കാർ സ്വീകരിച്ചത്.
40 വർഷക്കാലം നിയമസഭയിൽ അംഗമായിരുന്ന സി എഫ് തോമസിനെ സർക്കാർ മറന്നതായി നേതാക്കൾ ആരോപിച്ചു. സർക്കാർ ഇക്കാര്യം പ്രത്യേകം പരിഗണിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കേരള കോൺഗ്രസ് രാഷ്ട്രീയം കത്തിനിൽക്കുന്ന കോട്ടയത്ത് ഈ വിഷയം വലിയ രീതിയിൽ ചർച്ചയാക്കാനാണ് ജോസഫ് ഗ്രൂപ്പ് ശ്രമിക്കുന്നത്.
ചങ്ങനാശേരി താലൂക്ക് ആശുപത്രിക്ക് സി എഫ് തോമസിന്‍റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പി ജെ ജോസഫ് പറയുന്നു. എന്നാൽ ഇക്കാര്യം പരിഗണിക്കാൻ സർക്കാർ തയ്യാറായില്ല. ആശുപത്രിക്ക് പേര് നൽകിയെങ്കിലും സി എഫ് തോമസിനോട് ആദരവ് കാട്ടണമെന്നാണ് ജോസഫ് പറയുന്നത്.
40വർഷം ചങ്ങനാശേരിയിൽ തുടർച്ചയായി എം എൽ എ ആയിരുന്നു എന്ന റെക്കോർഡ് ആണ് സി എഫ് തോമസ് എന്ന രാഷ്ട്രീയ നേതാവിനെ ശ്രദ്ധേയനാക്കിയത്. കെ എം മാണി ജീവിച്ചിരുന്ന കാലത്തുതന്നെ പാർട്ടി ചെയർമാനാക്കി സി എഫ് തോമസിനെ നിയമിച്ചിരുന്നു. സി എഫ് തോമസുമായി കെ എം മാണിക്ക് ഉണ്ടായ ബന്ധമായിരുന്നു ഇതിലൂടെ വ്യക്തമായത്. എന്നാൽ മാണിയുടെ മരണശേഷം മകനായ ജോസ് കെ മാണിയുമായി സി എഫ് തോമസ് അകന്നുനിൽക്കുകയായിരുന്നു.
രാഷ്‌ട്രീയമായി അകന്നെങ്കിലും സി എഫുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ജോസ് കെ മാണി പിന്നീട് പലതവണ പ്രതികരിച്ചിരുന്നു. എന്നാൽ സി എഫ് തോമസ് മുതിർന്ന കേരള കോൺഗ്രസ് നേതാവായിരുന്നുവെങ്കിലും അദ്ദേഹത്തിനായി സ്‌മാരകം വേണമെന്ന ആവശ്യം ഇതുവരെ പരസ്യമായി ഉന്നയിക്കാൻ ജോസ് കെ മാണി തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |